Site icon Janayugom Online

ഇന്ത്യയില്‍ പ്രത്യുല്പാദന നിരക്ക് കുറയുന്നുവെന്ന് ലാന്‍സെറ്റ് പഠനം

ഇന്ത്യയില്‍ പ്രത്യുല്പാദന നിരക്ക് കുറയുന്നതായി പഠനം. 1950ല്‍ 6.2 ആയിരുന്നത് 2021 ല്‍ രണ്ട് ശതമാനത്തിന് താഴെയെത്തിയതായി ലാന്‍സെറ്റ് പഠനം. 2050ല്‍ 1.29 ആയും 2100ല്‍ 1.04 ശതമാനമായും കുറയുമെന്ന് പഠനം പറയുന്നു. ആഗോളതലത്തിലെ പ്രത്യുല്പാദന നിരക്ക് 1950ല്‍ ഒരു സ്ത്രീക്ക് 4.8 കുട്ടികള്‍ എന്നതായിരുന്നു. 2021ല്‍ ഇത് 2.2 കുട്ടികള്‍ ആയി കുറഞ്ഞു. 2050ല്‍ 1.8 ആയും 2100ല്‍ 1.6 ആയും കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

2021 ല്‍ ലോകത്ത് 12.9 കോടി കുട്ടികളാണ് ജനിച്ചത്. 1999ല്‍ ഇത് 9.3 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് 2016ലാണ്, 14.2 കോടി. ഇന്ത്യയില്‍ 1950, 2021 വര്‍ഷങ്ങളില്‍ യഥാക്രമം 1.6 കോടി, 2.2 കോടി കുട്ടികളാണ് ജനിച്ചത്. 2050ല്‍ ഇത് 1.3 കോടിയായി കുറയുമെന്നാണ് ലാന്‍സെറ്റ് വ്യക്തമാക്കുന്നത്. ലോകത്തിന്റെ ഭൂരിഭാഗം മേഖലകളും പ്രത്യുല്പാദന ക്ഷമത കുറഞ്ഞതിന്റെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന പ്രത്യുല്പാദന ക്ഷമതയുടെ ദ്യൂഷ്യഫലങ്ങള്‍ അഭിമുഖീകരിക്കുകയായിരിക്കുമെന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് 2021 ഫെര്‍ട്ടിലിറ്റി ആന്റ് ഫോര്‍കാസ്റ്റിങ് കോളാബറേറ്റേഴ്സ് ഗവേഷകര്‍ പറയുന്നു. 

പടിഞ്ഞാറന്‍, കിഴക്കന്‍‍ സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും മേഖലകളിലുമായിരിക്കും ഉയര്‍ന്ന പ്രത്യുല്പാദനക്ഷമത അനുഭവിക്കേണ്ടിവരിക. ഇത് ലോകത്തെ ജനസംഖ്യാപരമായി വേര്‍തിരിക്കുന്നതിന് കാരണമാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചില പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത്. ഇത് ആഗോള ജനസംഖ്യയ്ക്ക് നല്‍കുന്ന സംഭാവന വലുതാണ്. 2021ല്‍ ഇത്തരം രാജ്യങ്ങളില്‍ ജനിച്ച കുട്ടികളുടെ നിരക്ക് 18 ശതമാനമായിരുന്നുവെങ്കില്‍ 2100 ആകുമ്പോള്‍ 35 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യാ വര്‍ധനവിന് പുറമെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന തുടര്‍ച്ചയായ വെള്ളപ്പൊക്കം, വരള്‍ച്ച, ഉഷ്ണതരംഗം എന്നിവ ദാരിദ്ര്യത്തിന് കാരണമാകുന്നതിനൊപ്പം രോഗ ബാധിതരാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകുന്നു. 

Eng­lish Summary:Lancet Study: Fer­til­i­ty Rate Declin­ing in India
You may also like this video

Exit mobile version