Site iconSite icon Janayugom Online

ഷിരൂരിലെ മണ്ണിടിച്ചില്‍; നാവികസേന മടങ്ങി

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അർജുനുവേണ്ടി തിരച്ചിലിനായി തൃശ്ശൂരിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. ഇതിന്റെ സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരിൽനിന്നുള്ള സംഘം ഷിരൂരിലേക്ക് തിരിച്ചു. 

യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കർണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധിച്ചശേഷം ഡ്രഡ്ജർ കൊണ്ടുപോകുന്നതിൽ അന്തിമതീരുമാനമെടുക്കും. കുത്തൊഴുക്കിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന പരിശോധന നടത്താനാണ് വിദഗ്ധർ പോയത്. പുഴയുടെ ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. മഴ മാറിനിൽക്കുകയാണ്. എന്നാല്‍ പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയുന്ന സാഹചര്യം ഇനിയുമായിട്ടില്ല. വെള്ളത്തിന് മുകളിൽനിന്നുകൊണ്ട് മണ്ണുമാറ്റുന്ന സംവിധാനമാണ് ഡ്രഡ്ജർ. ഒഴുക്ക് അനുകൂലമായില്ലെങ്കിൽ ഇത് ഷിരൂരിൽ എത്തിച്ചാലും ഉപയോഗിക്കാൻ സാധിക്കില്ല. ഉപയോഗിക്കാനുള്ള സാധ്യത പരിശോധിച്ചശേഷം ഡ്രഡ്ജർ എത്തിച്ചാൽ മതിയെന്നാണ് കർണാടകയുടെ നിലപാട്. അനുമതി നൽകിയാൽ 24 മണിക്കൂറിനകം ഡ്രഡ്ജർ എത്തിക്കാമെന്നാണ് കേരളത്തിന്റെ നിലപാട്. 

ഇതിനിടെ എൻഡിആർഎഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി. അർജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോൾ ഷിരൂരിൽ നടക്കുന്നില്ലെന്ന് സ്ഥലത്തുള്ള എം വിജിൻ എംഎൽഎ പറഞ്ഞു. അർജുനുവേണ്ടിയുള്ള തിരച്ചിൽ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയിൽ കാണാനില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാ​ഗമായ ഒരു സംവിധാനങ്ങളും കരയിലോ വെള്ളത്തിലോ ഇല്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി. അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സർക്കാരും സമാന നിലപാടാണ് സ്വീകരിച്ചത്.
അതേസമയം, രക്ഷാപ്രവർത്തനത്തിനായി നാവികസേന ഷിരൂരിർ തുടരുമെന്നാണ് ഔദ്യോഗികമായ അറിയിപ്പ്. ഗംഗാവലിയിൽ ഒഴുക്ക് കുറയുന്നതുവരെ തുടരാൻ നാവികസേനയോട് കർണാടക സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡൈവ് ചെയ്യാൻ കഴിയുന്ന സാഹചര്യം വരുന്നതുവരെ തുടരുമെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. 

Eng­lish Sum­ma­ry: Land­slides in Shirur; The Navy returned

You may also like this video

Exit mobile version