Site icon Janayugom Online

നവകേരള സദസിന് സമ്പൂർണ സമാപനം

CM
മാറ്റിവയ്ക്കപ്പെട്ട നാലു മണ്ഡലങ്ങളിലെ പരിപാടികൾ കൂടി പൂർത്തിയായതോടെ സംസ്ഥാന സര്‍ക്കാരിന്റെ നവകേരള
സദസിന് സമ്പൂർണ സമാപനം. തൃപ്പൂണിത്തുറ, കുന്നത്തുനാട്, മണ്ഡലങ്ങളിലെ നവകേരള സദസാണ്  ചൊവ്വാഴ്ച സമാപിച്ചത്. തൃക്കാക്കര, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് തിങ്കളാഴ്ച പൂർത്തിയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പരിപാടികള്‍ മാറ്റിവച്ചത്.
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണാഹ്വാനവും കരിങ്കൊടി പ്രതിഷേധവുമൊക്കെ അവഗണിച്ച് ജനസമുദ്രമാണ് രണ്ടുദിവസങ്ങളിലായി നാല് മണ്ഡലങ്ങളിലേക്കും ഒഴുകിയെത്തിയത്. നേരത്തേ പൂർത്തിയായ 136 മണ്ഡലങ്ങളിലും ജനങ്ങളെ കേൾക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒന്നിച്ചു തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മണ്ഡലങ്ങളില്‍ പര്യടനം നടത്തിയത്. നാലിടങ്ങളിലും പൊതുജനങ്ങളുടെ ആവലാതികൾ സ്വീകരിക്കാൻ പ്രത്യേകകൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ചിട്ടയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ തിക്കും തിരക്കുമില്ലാതെ ഏവർക്കും പരാതി നൽകാനും മറുപടി കേൾക്കാനുമായി.
മറ്റു മണ്ഡലങ്ങളിൽ പരാതി നൽകിയവർക്ക് സമയബന്ധിതമായി പരിഹാരമുണ്ടായതിനാൽ കൂടുതലാളുകൾ നിവേദനങ്ങൾ നൽകാനെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ വികസനവിരുദ്ധ നിലപാടുകളും പ്രതിപക്ഷപ്രതിഷേധത്തിന്റെ പൊള്ളത്തരവും തുറന്നുകാട്ടിയാണ് ഓരോ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രസംഗിച്ചത്. കഴിഞ്ഞ ഏഴര വർഷത്തിനിടെ സംസ്ഥാനമാർജജിച്ച വൻവികസനം വിവരിച്ച് കൊണ്ടുളള മന്ത്രിമാരുടെ വാക്കുകൾക്കും വലിയ സ്വീകാര്യത ലഭിച്ചു. മന്ത്രിസഭയിലെ പുതുമുഖങ്ങളായ രാമചന്ദ്രൻ കടന്നപ്പളളി, കെ ബി ഗണേഷ്‌കുമാർ എന്നിവർ എറണാകുളത്തെ നവകേരള സദസിൽ പങ്കെടുത്തു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അടക്കമുളള ഉദ്യോഗസ്ഥരും നവകേരള സദസിൽ പങ്കെടുത്തു.
Eng­lish Sum­ma­ry: last day of nava ker­ala sadas
You may also like this video
Exit mobile version