Site icon Janayugom Online

ജെഎന്‍യുവില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ അവസാന നിമിഷം അയോഗ്യയാക്കി; നടന്നത് ജനാധിപത്യഹത്യ: എഐഎസ്എഫ്

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് ഇടതു വിദ്യാര്‍ത്ഥി സഖ്യം ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയെ അയോഗ്യയാക്കി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) അധികൃതര്‍. ഇടതു സഖ്യത്തില്‍ മത്സരിച്ച സ്വാതി സിങ്ങി(ഡിഎസ്എഫ്) നെയാണ് അയോഗ്യയാക്കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വേളയിലും സൂക്ഷ്മ പരിശോധനാ ഘട്ടത്തിലും പിന്നീട് രണ്ടാഴ്ചയോളം നീണ്ട പ്രചരണ ഘട്ടത്തിലും ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടിന് അയോഗ്യയായി പ്രഖ്യാപിച്ചുള്ള ഉത്തരവ് സര്‍വകലാശാല അധികൃതര്‍ പുറപ്പെടുവിച്ചത്. എബിവിപിക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

ഒരു വര്‍ഷം മുമ്പ് സ്വാതിയെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയം കോടതിയുടെ പരിഗണനയിലെത്തുകയും പിന്നീട് തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു. നാമനിര്‍ദേശ പത്രികാ സൂക്ഷ്മ പരിശോധനാവേളയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടുവെങ്കിലും വിദ്യാര്‍ത്ഥി സമിതിയും സര്‍വകലാശാലയുടെ തെരഞ്ഞെടുപ്പ് സമിതിയും പരിശോധിച്ച് പത്രിക സാധുവായി പരിഗണിക്കുകയും സ്വാതി പ്രചരണം നടത്തുകയും ചെയ്തിരുന്നു, നാലു വര്‍ഷത്തിന് ശേഷമാണ് ജെഎന്‍യുവില്‍ ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ഏഴായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് വോട്ട് അവകാശമുണ്ടായിരുന്നത്. ഇടതു സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. 24നാണ് ഫലപ്രഖ്യാപനം. 

ഭരണകൂടം നടത്തുന്ന ജനാധിപത്യ, കലാലയ സ്വാതന്ത്ര്യ ഹത്യയുടെ ഉദാഹരണമാണ് ജെഎന്‍യുവില്‍ ഉണ്ടായതെന്ന് എഐഎസ്എഫ് ജനറല്‍ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ് പറഞ്ഞു. നിയമവിരുദ്ധമായി സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും ദിനേശ് പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും എഐഎസ്എഫ് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

Eng­lish Summary:Last-minute dis­qual­i­fi­ca­tion of left­ist can­di­date at JNU; Mur­der of democ­ra­cy: AISF
You may also like this video

Exit mobile version