സിപിഐഎം നേതാവും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവുമായിരുന്ന കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി പ്രതികൾ 35 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും അനുഭവിക്കണം.
2008 ഡിസംബർ 31ന് വൈകിട്ട് തലായി ചക്യത്തുമുക്ക് കടപ്പുറത്തുവെച്ചാണ് ലതേഷിനെ മാരകായുധങ്ങളുമായി എത്തിയ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. കേസിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളായ പി സുമിത്ത്, കെ കെ പ്രജീഷ് ബാബു, ബി നിധിൻ, കെ സനൽ, സ്മിജോഷ്, സജീഷ്, വി ജയേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എട്ടാം പ്രതി വിചാരണയ്ക്കിടെ മരിച്ചു. മുൻ കൗൺസിലർ ഉൾപ്പെടെയുള്ള മറ്റ് നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

