Site iconSite icon Janayugom Online

36 വര്‍ഷത്തെ കുടിപ്പക; ഡൽഹിയില്‍ അഭിഭാഷകനെ റോഡിൽ വെടിവച്ച് കൊലപ്പെടുത്തി: ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അഭിഭാഷകര്‍

advocateadvocate

സഹ അഭിഭാഷകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ അഭിഭാഷകർ നാളെ എല്ലാ ജില്ലാ കോടതികളിലും ജോലിയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കും. ദേശീയ തലസ്ഥാനത്തെ എല്ലാ ജില്ലാ ബാർ അസോസിയേഷനുകളുടെയും കോർഡിനേഷൻ കമ്മിറ്റി ജാമ്യത്തിൽ നിന്നും വിട്ടുനിൽക്കുമെന്നും ന്യൂഡൽഹി ബാർ അസോസിയേഷൻ (എൻ‌ഡി‌ബി‌എ) അംഗങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.

ശനിയാഴ്ച ഡൽഹിയിലെ ദ്വാരക ഏരിയയിൽ വെച്ച് ബൈക്കിലെത്തിയ നരേഷ്, പ്രദീപ് എന്നീ രണ്ട് അക്രമികളാണ് അഭിഭാഷകനായ വീരേന്ദർ കുമാർ നർവാളിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രദീപുമായുള്ള 36 വർഷത്തെ ശത്രുതയുടെ പേരിലാണ് നർവാളിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. 1987ൽ പ്രദീപിന്റെ അമ്മാവനെ അദ്ദേഹത്തിന്റെ മുത്തച്ഛൻ കൊലപ്പെടുത്തിയിരുന്നു. 2017ലും നർവാളിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തിന് ശേഷം വീരേന്ദർ കുമാർ നർവാളിന് പോലീസ് സംരക്ഷണം ലഭിച്ചിരുന്നുവെങ്കിലും കോവിഡ് മഹാമാരിയുടെ സമയത്ത് അത് പിൻവലിച്ചിരുന്നു. പട്ടാപ്പകൽ നടന്ന ക്രൂരമായ കൊലപാതകം അഭിഭാഷകരിൽ രോഷത്തിന് കാരണമായി. കൊലപാതകത്തെ അപലപിച്ച അഭിഭാഷകര്‍ ഡൽഹിയിലെ മുഴുവൻ അഭിഭാഷക സമൂഹത്തിനും നേരെയുള്ള ആക്രമണമാണിതെന്ന് ആരോപിച്ചു. കോടതികളിലെ ഫോട്ടോകോപ്പി മെഷീനുകളും അടച്ചിടും.

അഭിഭാഷകർക്കെതിരായ ഭീഷണികളും അക്രമാസക്തമായ പ്രവർത്തനങ്ങളും വർധിച്ചുവരുന്നുണ്ടെങ്കിലും അവർക്ക് ഒരു സുരക്ഷയും ഉറപ്പുനൽകുന്നില്ലെന്ന് നോർത്ത് ഡൽഹി ലോയേഴ്‌സ് അസോസിയേഷൻ (എൻ‌ഡി‌എൽ‌എ) പറഞ്ഞു. അഭിഭാഷകരുടെ സംരക്ഷണം (പ്രൊട്ടക്ഷൻ) ബിൽ, 2021, പ്രൊഫഷണൽ ചുമതലകൾ നിർവഹിക്കുന്നതിൽ അഭിഭാഷകർക്കും അവരുടെ പ്രവർത്തനങ്ങൾക്കും കൂടുതൽ പരിരക്ഷ ഉറപ്പാക്കുന്നു. ഇത് നിയമസഭയിൽ അവതരിപ്പിച്ച ഏക സംസ്ഥാനം രാജസ്ഥാനാണ്.

Eng­lish Sum­ma­ry: Lawyer shot dead on road in Del­hi: Lawyers will stay away from work

You may also like this video

Exit mobile version