Site iconSite icon Janayugom Online

ടെക് മേഖലയില്‍ പിരിച്ചുവിടല്‍ തുടരും; 1,20,000 പേര്‍ക്ക് ജോലി നഷ്ടമായേക്കും

രാജ്യത്തെ സാങ്കേതിക സേവന സംരംഭങ്ങളിൽ അടുത്ത രണ്ട് ത്രൈമാസ കാലയളവിൽ 80,000 മുതൽ 1,20,000 വരെ ആളുകളെ പിരിച്ചുവിട്ടേക്കും. കോവിഡ് മഹാമാരിക്കാലത്തുള്‍പ്പെടെ ഇത്തരം സ്ഥാപനങ്ങളില്‍ നിയോഗിച്ച ജോലിക്കാർ ഇപ്പോഴത്തെ സാഹചര്യത്തിൽ അധികമാണെന്ന് റിക്രൂട്ട്മെന്റ് സ്ഥാപനമായ സിഎക്സ്ഒയുടെ ചീഫ് എക്സിക്യൂട്ടീവ് ബി എസ് മൂർത്തി പറഞ്ഞു. ഇത്തരം നിരവധി സംരംഭങ്ങൾ അടുത്ത നാളുകളിൽ പിരിച്ചുവിടേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടിക്രമങ്ങളിൽ ആണെന്ന് ഇന്ത്യയിലെ വൻകിട ഐടി സേവന സംരംഭത്തിന്റെ മനുഷ്യ വിഭവ ശേഷി വിഭാഗം തലവനെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. 

യുഎസ് ആസ്ഥാനമായ ഒരു സാങ്കേതിക സ്ഥാപനത്തിൽ നിന്ന് ഈ വർഷം ഇതുവരെ 46,000ത്തിലധികം പേരെ പിരിച്ചുവിട്ടിട്ടുണ്ട്. മഹാമാരിക്കാലത്ത് നടന്ന അധിക നിയമനങ്ങൾ, സംരംഭങ്ങളുടെ വിപരീത വളർച്ചയെ തുടർന്ന് നിക്ഷേപകർ ചെലുത്തുന്ന സമ്മർദം, വരുമാനക്കുറവ്, പ്രതീക്ഷിത മാന്ദ്യം തുടങ്ങിയവയാണ് പിരിച്ചുവിടലിലുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജനുവരിയിൽ മാത്രം ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളായ ഷെയർ ചാറ്റ്, ഡുൻസോ, റിബൽ ഫുഡ്സ്, ക്യാപ്റ്റൻ ഫ്രഷ്, ഭാരത് അഗ്രി, ഒല, ഡി ഹാറ്റ് തുടങ്ങിയവ നൂറുകണക്കിന് ജീവനക്കാരെ ഒഴിവാക്കി. ഗൂഗിളിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഡുൻസോ 90 പേരെ ( മൂന്നു ശതമാനം ) ജനുവരി 16ന് ഒഴിവാക്കി. ഷെയർ ചാറ്റ് 500, റബൽ ഫുഡ്സ് 2500, ഒല 130 ‑200 വീതം ജീവനക്കാരെ ജനുവരിയിൽ മാത്രം ഒഴിവാക്കിയിട്ടുണ്ട്.

12,000 പേരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണെന്ന് ഗൂഗിൾ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. മെറ്റ നവംബർ ആദ്യം 13 ശതമാനം തൊഴിൽ ശക്തി കുറച്ചുകൊണ്ട് പതിനാറായിരം പേരെ നവംബർ ആദ്യം പിരിച്ചുവിട്ടിരുന്നു. ഐബിഎം 3,900 പേരെയാണ് ഒഴിവാക്കിയത്. സ്പോട്ടിഫൈ 600 പേരെയും സെയില്‍സ് ഫോഴ്സ് 7000 പേരെയും പിരിച്ചുവിട്ടു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇത്തരം സംരംഭങ്ങളുടെ പിരിച്ചുവിടൽ ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരുടെ തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുത്തുക എന്നും റിപ്പോർട്ടിൽ പറയുന്നു. 

Eng­lish Summary:Layoffs will con­tin­ue in the tech sec­tor; 1,20,000 peo­ple may lose their jobs
You may like this video also

Exit mobile version