Site iconSite icon Janayugom Online

ജനഹൃദയങ്ങള്‍ കീഴടക്കി എല്‍ഡിഎഫ് ജാഥകള്‍

ജനഹൃദയങ്ങള്‍ കീഴടക്കി പര്യടനം തുടരുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രൗഢോജ്വല വരവേല്‍പ്പ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ലീഡറും സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പി സന്തോഷ് കുമാര്‍ എംപി മാനേജരുമായുള്ള ജാഥ രാവിലെ പഴയങ്ങാടിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ആവേശോജ്ജ്വല സ്വീകരണമാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും ലഭിച്ചത്. ഓരോ സ്വീകരണകേന്ദ്രങ്ങളിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ കര്‍ഷകതൊഴിലാളികള്‍, മഹിളാസംഘടന, യുവജന‑വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്നു കൊണ്ട് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.
സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ക്കും മാനേജര്‍ക്കും പുറമേ അംഗങ്ങളായ കെ എസ് സലീഖ, മനയത്ത് ചന്ദ്രൻ, അഡ്വ. നൈസ് മാത്യു, മാത്യു കുന്നപ്പള്ളി, പി പി ദിവാകരൻ, പി എം സുരേഷ് ബാബു, യു ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, എ ജെ ജോസഫ്, കാസിം ഇരിക്കൂർ എന്നിവര്‍ സംസാരിച്ചു. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി മുരളി, ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ തുടങ്ങിയവരും രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ പിതാവ് രാജേന്ദ്രന്‍, സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, രജിതാ മധു, സംവിധായകന്‍ ഷെറി തുടങ്ങി സാംസ്കാരികരംഗത്തെ പ്രമുഖരും സംബന്ധിച്ചു.
പഴയങ്ങാടിയില്‍ പി വി ബാബു രാജേന്ദ്രനും തളിപ്പറമ്പില്‍ കെ വി ഗോപിനാഥും ഇരിക്കൂറില്‍ സജി കുറ്റ്യാനിമറ്റവും വി ഷാജിയും അധ്യക്ഷരായി. ഇന്ന് രാവിലെ 8.30ന്‌ മട്ടന്നൂർ റാറാവീസ്‌ റെസ്റ്റോറന്റീൽ പ‍ൗരപ്രമുഖരുമായി കൂടിക്കാഴ്‌ച. പത്തിന്‌ മട്ടന്നൂരിൽ സ്വീകരണം. വൈകീട്ട്‌ മൂന്നിന്‌ അഴീക്കോട്‌ വൻകുളത്തുവലയിലും നാലിന്‌ കണ്ണൂരിലെയും സ്വീകരണത്തിനുശേഷം തലശേരിയിൽ സമാപിക്കും. 

Exit mobile version