Site icon Janayugom Online

എൽഡിഎഫ് കുതിപ്പില്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കേരളത്തിലും തെരഞ്ഞെടുപ്പ് ചൂട് കുതിച്ചുയരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്തി പ്രചാരണത്തിൽ എൽഡിഎഫ് കുതിപ്പ് തുടരുകയാണ്. തർക്കങ്ങളും വിവാദങ്ങളും ഇല്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഈ മേൽകൈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കളും പ്രവർത്തകരും. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ തുടങ്ങിയ തർക്കങ്ങങ്ങളും പത്മജ വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതും യുഡിഎഫിന് നൽകിയ തിരിച്ചടികൾ ചെറുതല്ല. കേരളത്തിലെ മൂന്ന് സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് കോൺഗ്രസുകാരാണ്. പത്തനംതിട്ടയിൽ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും കണ്ണൂരിൽ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥും മാവേലിക്കരയിൽ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ബൈജു കലാശാലയും. ഇതിൽ രഘുനാഥും ബൈജുവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചവർ. 

പ്രചാരണം ആരംഭിച്ച ശേഷം തൃശൂരിൽ സിറ്റിങ് എംപി ടി എൻ പ്രതാപന് സീറ്റ് നിഷേധിച്ചതും കെ മുരളീധരനെ വടകരയിൽ നിന്നും മാറ്റിയതും കോൺഗ്രസിൽ ഉണ്ടാക്കിയ പൊട്ടിത്തെറി ചെറുതല്ല. ഒരു സീറ്റിൽ പോലും വിജയ പ്രതീക്ഷയില്ലാത്ത ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പോലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുവാനും കഴിഞ്ഞിട്ടില്ല. വയനാട്, കൊല്ലം, ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലാണ് പ്രഖ്യാപനം നീളുന്നത്. പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കെതിരെ പി സി ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ച ആക്ഷേപങ്ങളും തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ്ഗോപി പ്രചാരണ സമയത്ത് പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചതും ബിജെപിയിലെ ഭിന്നത രൂക്ഷമാക്കുന്നു. എ ക്ലാസ് മണ്ഡലങ്ങൾ എന്ന് ബിജെപി അവകാശപ്പെടുന്ന സ്ഥലങ്ങളിൽ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് എന്നിവരെ തഴഞ്ഞതും തർക്കം മറനീക്കുന്നു. രണ്ട് ഘട്ടങ്ങളിലായി റോഡ് ഷോയും പാർലമെന്റ്, നിയമസഭാ മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കിയ എൽഡിഎഫിന്റെ മേഖലാ കൺവെൻഷനുകൾ പുരോഗമിക്കുകയാണ്. കുടുംബയോഗങ്ങളും സ്ഥാനാർത്ഥി സ്വീകരണ പര്യടനങ്ങളും ആരംഭിച്ച എൽഡിഎഫ് വ്യത്യസ്‍തങ്ങളായ പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. 

Eng­lish Summary:LDF on the rise
You may also like this video

Exit mobile version