പ്രതിസന്ധികള്‍ക്കിടയിലും ആര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള മേഖലാ ജാഥകള്‍ അഭൂതപൂര്‍വമായ ജനമുന്നേറ്റം സൃഷ്ടിച്ച് പ്രചരണം തുടരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കന്‍ ജാഥ കണ്ണൂര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ ജാഥ തൃശൂര്‍ ജില്ലകളിലാണ് പര്യടനം നടത്തിയത്. ഓരോ സ്വീകരണകേന്ദ്രങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി. ഏവരുടെയും കണ്ണില്‍ എല്‍ഡിഎഫിനോടുള്ള പ്രതീക്ഷയും ആവേശവും മാത്രം.
കേരളീയ വേഷമണിഞ്ഞ മഹിളാപ്രവര്‍ത്തകര്‍, യുവജന വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍, കര്‍ഷക, തൊഴിലാളി പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്നുകൊണ്ട് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും മുത്തുക്കുടകളുടെയും നൃത്തരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും ഉജ്വല വരവേല്‍പ്പ് നല്‍കി. ഷാള്‍ അണിയിച്ചും പൂക്കള്‍ നല്‍കിയും ജാഥാ ലീഡര്‍മാരെയും അംഗങ്ങളെയും വരവേറ്റു.
വടക്കന്‍ ജാഥ മൂന്നാം ദിനത്തില്‍ മട്ടന്നൂരില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രഭാത യോഗത്തിന് ശേഷം ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം നല്‍കി. സി വിജയൻ അധ്യക്ഷനായി. വൈകീട്ട് അഴീക്കോട് വന്‍കുളത്ത് വയലിലെ സ്വീകരണ പരിപാടിയില്‍ എം പ്രകാശനും കണ്ണൂരില്‍ പി അജയകുമാറും തലശേരിയില്‍ എം എസ് നിഷാദും അധ്യക്ഷരായി. നാളെ രാവിലെ പിണറായി കൺവെൻഷൻ സെന്ററില്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച. പത്തിന് മമ്പറത്ത് ആദ്യ സ്വീകരണം. വൈകിട്ട് മൂന്നിന് പാനൂരിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും.
തെക്കൻ ജാഥക്ക് വടക്കാഞ്ചേരി ഓട്ടുപാറയിലും കുന്നംകുളത്തുമായിരുന്നു സ്വീകരണങ്ങള്‍. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജാഥാ ക്യാപ്റ്റനെ ആനയിച്ചത്. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകരും കർഷക തൊഴിലാളികളും ഉൾപ്പെടെയുള്ള ജനങ്ങൾ ജാഥയ്ക്ക് ഐക്യദാർഢ്യവുമായി ഒഴുകിയെത്തി. ഇടതുപക്ഷ സർക്കാർ പത്തു വർഷത്തിനിടെ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായ ആയിരങ്ങൾ അനുഭവങ്ങളുടെ സാക്ഷ്യവുമായാണ് ജാഥാ സ്വീകരണത്തിൽ അണിചേർന്നത്. ഓട്ടുപാറയില്‍ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി.

