Site icon Janayugom Online

നേതാക്കളും അണികളും തരൂരിനെ കൈവിട്ടു; പ്രചാരണത്തിന് ഇവന്റ് മാനേജ്മെന്റ് കമ്പനി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണപദ്ധതികള്‍ ആകെ അവതാളത്തില്‍. പോളിങ്ങിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ പ്രചാരണ യന്ത്രമാകെ സ്തംഭിച്ച സാഹചര്യത്തില്‍ കോടികള്‍ മുടക്കി ഡല്‍ഹി ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍. അവലോകന യോഗങ്ങളിലെല്ലാം അണികളും നേതാക്കളും തന്നെ കൈവിട്ടതിനെച്ചൊല്ലി തരൂര്‍ പൊട്ടിത്തെറിക്കുന്നതും തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ മൂന്ന് തവണയും തന്നോടൊപ്പം നിന്ന നേതാക്കളുടെയും അണികളുടെയും പിന്മാറ്റത്തില്‍ രോഷാകുലനായ തരൂര്‍ തന്നെ തോല്പിക്കാന്‍ നേതാക്കള്‍ ആസൂത്രിതമായി പാരപണിയുകയാണ് എന്നുപോലും തുറന്നടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ തവണ ജയിച്ചശേഷം മണ്ഡലത്തില്‍ ഒരൊറ്റ പദ്ധതി പോലും നടപ്പാക്കാതെ ഗീര്‍വാണമടിച്ചു പിടിച്ചുനില്‍ക്കാനാവില്ലെന്നതിനു തെളിവാണ് ഏഴു മണ്ഡലങ്ങളിലും പര്യടനത്തിനിടെ ഉയര്‍ന്ന അണികളുടെ രോഷം. മണ്ണന്തല, കാരോട്, വിഴിഞ്ഞം, ബാലരാമപുരം തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളിലാണ് അണികള്‍ കൂവിയോടിച്ചത്. തന്നെ കൂവിയോടിച്ചവര്‍ പിന്നീടുവന്നു മാപ്പുപറഞ്ഞതായുള്ള അദ്ദേഹത്തിന്റെ അപഹാസ്യമായ വെളിപ്പെടുത്തലിനെതിരെ പ്രതിഷേധിച്ച അണികളുടെ വക നോട്ടീസുകളും പ്രചാരണത്തിലുണ്ട്.

ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍‍ കൂടെയുള്ളത് മുന്‍മന്ത്രിയും മുന്‍ എംപിയുമായ വി എസ് ശിവകുമാര്‍ മാത്രം. അദ്ദേഹമാണെങ്കില്‍ സഹകരണസംഘം നിക്ഷേപത്തട്ടിപ്പില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നയാളും. തരൂരിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങള്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കുന്നു. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും തത്തിക്കളിക്കുന്നത്.
തരൂര്‍ ഇത്തരം കേസുകളില്‍പ്പെടുന്നത് നിരന്തര സംഭവമായതിനാല്‍ അദ്ദേഹത്തിനുവേണ്ടി രംഗത്തിറങ്ങുന്നത് മാനക്കേടാവുമെന്നായിരുന്ന അവലോകന യോഗത്തില്‍ ഒരു പ്രമുഖ നേതാവിന്റെ പ്രതികരണം. അണികളുടെ പ്രതിഷേധവും ബഹിഷ്കരണവും മൂലം തരൂരിന്റെ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനുകളില്‍ പകുതിയും ഉപേക്ഷിക്കേണ്ടിവന്നു. മണ്ഡലം-ബ്ലോക്ക് കണ്‍വെന്‍ഷനുകളിലെ ശുഷ്കമായ സാന്നിധ്യവും തരൂരിനെ അലട്ടുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മോശമാണെന്ന് മാധ്യമങ്ങളിലൂടെ അദ്ദേഹം പരസ്യമായി സമ്മതിച്ചതും കാര്യങ്ങളുടെ പോക്ക് ശരിയല്ലെന്ന് വ്യക്തമാക്കുന്നു. 

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ മണ്ഡലത്തിലുടനീളം തേരോട്ടം നടത്തുന്നതിനിടെ അദ്ദേഹത്തിന് ഇവിടെ കാര്യമെന്തെന്ന് അഹങ്കാരത്തോടെ ചോദിച്ചത് കോണ്‍ഗ്രസിനുള്ളില്‍ ചില്ലറ അപസ്വരങ്ങളല്ല ഉണ്ടാക്കിയത്. സംസ്ഥാനത്തുടനീളം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പറയുമ്പോള്‍ തിരുവനന്തപുരത്തെ മത്സരം താനും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിലാണെന്ന പ്രഖ്യാപനം വന്‍പാളിച്ചയായി യുഡിഎഫ് നേതൃത്വം വിമര്‍ശിക്കുന്നു. അബദ്ധങ്ങളിലേക്കും അപവാദങ്ങളിലേക്കും നിരന്തരം എടുത്തുചാടുന്ന തരൂര്‍, പന്ന്യന്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആവേശത്തെ കുറച്ചു കണ്ടത് വന്‍ വിഡ്ഢിത്തമായിപ്പോയി എന്നാണ് മുന്‍ എംഎല്‍എ ആയ ഒരു കോണ്‍ഗ്രസ് നേതാവ് ജനയുഗത്തോട് പറഞ്ഞത്.

Eng­lish Summary:Leaders and ranks aban­doned Tha­roor; Event man­age­ment com­pa­ny for the campaign
You may also like this video

Exit mobile version