Site iconSite icon Janayugom Online

ബിജെപിക്കെതിരെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടണം: ഡി രാജ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ബിഹാർ തലസ്ഥാനമായ പട്‌നയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി-വർഗീയ ശക്തികളുടെയും അവിശുദ്ധ കൂട്ടുകെട്ടിനെയാണ് ഇപ്പോഴത്തെ ഭരണം പ്രതിനിധീകരിക്കുന്നതെന്ന് ഡി രാജ പറഞ്ഞു. ബിജെപി-ആർഎസ്എസ് സഖ്യം മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുകയാണെന്ന് ഡി രാജ ആരോപിച്ചു.

ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. പൗരന്മാരുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞു. തൊഴിലില്ലായ്മ അഭൂതപൂർവമായ തലത്തിലാണ്, ആഗോള പട്ടിണി സൂചികയിൽ ഏറ്റവും മോശം റാങ്കുള്ള രാജ്യങ്ങളിലൊന്നാണ് രാജ്യം. എന്നാൽ മോഡി സർക്കാർ അതൊന്നും ഗൗനിക്കുന്നില്ല, സ്വകാര്യവൽക്കരണത്തിന്റെ പേരിൽ വൻകിട വ്യവസായികൾ ദേശീയ സമ്പത്ത് കൊള്ളയടിക്കുന്ന തിരക്കിലാണ്. രാജ്യത്തെ വർഗീയ, ഫാസിസ്റ്റ് പാതയിലേക്ക് കൊണ്ടുപോകാനാണ് മോഡി സർക്കാർ ആഗ്രഹിക്കുന്നത്.

ബിജെപിക്കെതിരായ ശക്തമായ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യം പ്രധാനമായതിനാൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താൻ തന്റെ പാർട്ടി എല്ലാ ഇടതുപാർട്ടികളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് രാജ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കാൻ മതേതര പാർട്ടികളോടും പ്രാദേശിക പാർട്ടികളോടും ഇടതുപക്ഷ ശക്തികളോടും സാമൂഹിക ശക്തികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

Eng­lish Sum­ma­ry: Left uni­ty should strength­en against BJP: D Raja

You may also like this video also

Exit mobile version