Site iconSite icon Janayugom Online

സ്വർണക്കടത്ത്; സഭനിർത്തിവച്ച് ചർച്ചചെയ്യും

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം രണ്ടാം ദിവസത്തേക്ക് പ്രവേശിച്ചു.  മുഖ്യമന്ത്രിയുടെ വിദേശപര്യടന വേളയിൽ സ്വർണക്കടത്ത് നടന്നെന്ന പ്രതിയുടെ രഹസ്യമൊഴിയിൽ സഭനിർത്തിവച്ച് ചർച്ചചെയ്യും.

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രിയാണ് ചർച്ചയാവാമെന്ന് അറിയിച്ചത്. ഉച്ചക്ക് ഒരുമണിക്കാണ് ചർച്ച. രണ്ട് മണിക്കൂർ ചർച്ചയ്ക്കായി നീക്കിവയ്ക്കും. ഇതിനായി ധനാഭ്യർത്ഥനാ ചർച്ച ക്രമീകരിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

ശാന്തമായ അന്തരീക്ഷത്തിലാണ് രണ്ടാം ദിവസം ആരംഭിച്ചത്. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് സഹകരണ മന്ത്രി വി എൻ വാസവൻ മറുപടി പഞ്ഞു. വിശേഷാൽ ചന്തകൾ എല്ലാ പഞ്ചായത്തുകളിലും സ്ഥിരം സംവിധാനമാക്കുവാൻ കൃഷി വകുപ്പുമായി കൂടിയാലോചിച്ച് നടപടികൾ ആരംഭിച്ചതായി കോവൂർ കുഞ്ഞുമോനും കുടുംബശ്രീ, പഴംപച്ചക്കറി ഉല്പാദക യൂണിറ്റ് എന്നിവയ്ക്ക് കൃഷി തുടങ്ങുംമുമ്പ് ചെറുകിട വായ്പകൾ വേഗത്തിൽ നൽകാൻ നടപടികൾ തുടങ്ങിയെന്ന് കെ ബി ഗണേഷ്കുമാറിനും മന്ത്രി മറുപടി നൽകി.

യുവജനങ്ങൾക്കായി സംസ്ഥാനത്ത് ആരംഭിച്ച 30 സംഘങ്ങളിൽ 29 എണ്ണവും സജീവമാണെന്ന് ഇ ചന്ദ്രശേഖരന്റെ ചോദ്യത്തിനും വി എൻ വാസവൻ മറുപടി നൽകി. നെല്ല് സംഭരണം സുഗമമാക്കുവാൻ സിവിൽസപ്ലൈസ് വകുപ്പുമായി യോജിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു.

കാർഷിക സഹകരണ സംഘങ്ങൾ ലക്ഷ്യത്തിൽനിന്ന് വഴിമാറി ക്രെഡിറ്റിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങൾക്ക് കർശന നിർദേശം നൽകി. ഇതിന്റെ ഫലമായാണ് വൈവിദ്യങ്ങളായ കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുമായി കൊച്ചിയിൽ സഹകരണ എക്സ്പോ വിജയിപ്പിക്കാനായതെന്ന് മന്ത്രി പറഞ്ഞു.

ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും തുടരുന്നതിനാൽ ധനകമ്മി കുറയുന്നത് സ്വാഭാവികമാണെന്ന് ധനമന്ത്രിക്കുവേണ്ടി പാർലമെന്റ്കാര്യമന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി.

Eng­lish summary;Legislative Assem­bly; Gold smug­gling; The meet­ing will be adjourned and discussed

You may also like this video;

Exit mobile version