Site icon Janayugom Online

ചെറുനാരങ്ങാക്ഷാമം രൂക്ഷം; സർബത്ത് വിൽപ്പന നിർത്തിവച്ച് ചെറുകിട വ്യാപാരികൾ

naranga

ചെറുനാരങ്ങയുടെ ക്ഷാമം വഴിയോര കച്ചവടക്കാരെയും റംസാൻ നൊമ്പുകാരെയും പ്രതിസന്ധിയിലാക്കി. ചെറുനാരങ്ങക്ക് അപ്രതീക്ഷിതമായി വില ഉയർന്നതോടെ മലയാളികളുടെ ഇഷ്ടപാനീയമായ നാരങ്ങാ സർബ്ബത്തിന്റെ വിൽപ്പന പല ചെറുകിട വ്യാപാരികളും നിർത്തിവച്ച സ്ഥിതിയാണ്. കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെറുനാരങ്ങക്ക് നിലവിൽ 240 മുതൽ 260 വരെയാണ് വിപണി വില. 240 രുപക്ക് ചെറുനാരങ്ങാ വാങ്ങി 20 രൂപയ്ക്ക് സർബത്ത് വിൽക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ പറയുന്നു.

ഇതോടെ ഏറ്റവും ചുരുങ്ങിയ ചിലവിൽ ദാഹമകറ്റുന്ന മലയാളികളുടെ പ്രിയപ്പെട്ട പാനീയം ഈ വേനൽകാലത്ത് അന്യമാകാനാണ് സാധ്യത. റംസാൻ നോമ്പിന്റെ ക്ഷീണമകറ്റാൻ നോമ്പുകാർ ഏറെ ആശ്രയിക്കുന്നതും ചെറുനാരങ്ങയെ ആണ്. വിവാഹ ചടങ്ങുകൾക്കും ഒഴിച്ചുകൂട്ടാനാവാത്ത ചെറുനാരങ്ങാ വിവാഹ ചിലവിന്റെ ബജറ്റിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

തമിഴ്‌നാട്ടിൽ ചെറുനാരങ്ങാ കൃഷിയിടങ്ങളിൽ ആനയുടെ ആക്രമണമുണ്ടായതും ചില സ്ഥലങ്ങളിൽ വ്യാപകമായി കൃഷി നശിച്ചതുമാണ് ക്ഷാമത്തിന് കാരണമെന്ന് തമിഴ്‌നാട് സ്വദേശികളായ വഴിയൊര കച്ചവടക്കാർ പറയുന്നു. മൊത്ത കച്ചവടക്കാർ 240 രൂപക്ക് വിൽക്കുന്ന ചെറുനാരങ്ങാ ഇവർക്ക് 190 രുപക്കാണ് ലഭിക്കുന്നത്. ഇത് 200 രൂപക്ക് വിറ്റാലും നഷ്ടം മാത്രമാണെന്നാണ് വഴിയോര കച്ചവടക്കാരുടെ പരാതി.

Eng­lish Sum­ma­ry: Lemon famine acute; Retail­ers stop sell­ing sorbet

You may like this video also

Exit mobile version