Site icon Janayugom Online

തദ്ദേശീയ ജനതയ്ക്കൊപ്പം കൈകോർക്കാം

education

‍“മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം” എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ഓഗസ്റ്റ് ഒമ്പതിന് കേരളത്തിൽ ആചരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പത് മുതൽ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ ഒരാഴ്ചക്കാലം വൈവിധ്യമാർന്ന പരിപാടികളോടെ തദ്ദേശീയ ജനതയെ ലോകത്തിനൊപ്പം കേരളവും ചേർത്തുപിടിക്കുകയാണ്.
തനതു സംസ്കാരം, പാരമ്പര്യം, ഭാഷ അറിവുകൾ തുടങ്ങി വ്യത്യസ്തമായ കഴിവുകളുടെ അക്ഷയഖനിയാണ് കേരളത്തിലെ തദ്ദേശീയരായ പട്ടികവർഗ ജനസമൂഹം. പൊതു സമൂഹത്തിന്റെ പുരോഗതിക്കൊപ്പം ഇവരെയും ചേർത്തുനിർത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1994 ഡിസംബർ 23ന് ഐക്യരാഷ്ട്ര സംഘടന നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് തദ്ദേശീയ ജനതയ്ക്കായി ഒരു ദിനം പിറക്കുന്നത്. കേരളത്തിലിന്ന് 1,07,965 കുടുംബങ്ങളിലായി 4,84,839 പട്ടികവർഗത്തിൽപ്പെട്ടവരാണുള്ളത്. കേരള ജനതയുടെ 1.44 ശതമാനം വരുമിത്.
സാമൂഹ്യ സാമ്പത്തിക സഹകരണം, പങ്കാളിത്തം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, മനുഷ്യാവകാശം, വികസനം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശീയ ജനതയെക്കൂടി ഉൾപ്പെടുത്തിയുള്ള വികസനമാണ് ഉണ്ടാക്കേണ്ടത്. എന്നാൽ ദശാബ്ദങ്ങളായി വികസന വിഷയങ്ങളിൽ ഈ സമൂഹം പിൻനിരയിൽ ആയിരുന്നു. മുതലാളിത്ത അധിനിവേശമുണ്ടായ എല്ലാ രാജ്യങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും തദ്ദേശീയ ജനത ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്. തങ്ങളുടെ മുൻഗാമികൾ നടത്തിയ ക്രൂരമായ അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും പിന്മുറക്കാർ പരിഹാരം ചെയ്ത് മാപ്പ് പറയുന്ന കാഴ്ചകളാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ കാണുന്നത്. അടിച്ചമർത്തപ്പെട്ടവർ അനുഭവിച്ച വേദനകൾക്കും യാതനകൾക്കും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നത് നമുക്ക് മറക്കാനാകില്ല.


ഇതുകൂടി വായിക്കൂ: ‘നിഴല്‍ വിദ്യാഭ്യാസം പടരുന്നു


സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഇന്ത്യയിലെ പട്ടികവർഗ ജാതി ജനസമൂഹം ദുരിതങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ കപട വികസനത്തിൽ പിടിച്ചുനിൽക്കാനാകാതെ മണ്ണും കിടപ്പാടവുമൊക്കെ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നവരുടെ ദുരന്തകഥകൾ ഇന്ത്യയിലെ പല ആദിവാസി മേഖലകളിൽ നിന്നും വരുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റ് പദവിയിൽ പട്ടികവർഗ വനിത എത്തിയത് അഭിമാനകരമാണെങ്കിലും യഥാർത്ഥ ആദിവാസികളുടെ ജീവിതനിലവാരം വളരെ ദുരിതപൂർണമാണെന്ന വസ്തുത നിലനിൽക്കുകയാണ്.
എന്നാൽ ഇന്ത്യൻ പൊതു അവസ്ഥയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം. സമൂഹത്തിൽ പാർശ്വവല്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നതി വിദ്യാഭ്യാസത്തിലൂടെ കൈവരിക്കാനാണ് ഈ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി പ്രീപ്രൈമറി മുതൽ പിഎച്ച്ഡി വരെയുള്ള പഠനത്തിനും വിദേശ പഠനത്തിനും സിവിൽ സർവീസ് പരിശീലനത്തിനും വരെ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന എൽഡിഎഫ് നയത്തിൽ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ പിന്തള്ളപ്പെടുന്നില്ലെന്നും സർക്കാർ ഉറപ്പാക്കുന്നു. പട്ടികവർഗക്കാരായ ബിരുദധാരികളിൽ നിന്നും ഒരു മാസത്തെ പരിശീലനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് ഇന്ത്യയിലെവിടെയും ഐഎഎസ് പരീക്ഷാ പരിശീലനത്തിന് വിവിധ സിവിൽ സർവീസ് അക്കാദമികളിൽ സൗകര്യമൊരുക്കി.


ഇതുകൂടി വായിക്കൂ: മറുകര തേടുന്ന മെഡിക്കൽ വിദ്യാഭ്യാസം


ഈ സർക്കാർ വന്നശേഷം 185 പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാൻ അവസരം നൽകിയെന്നതും കേരളത്തിനാകെ അഭിമാനിക്കാവുന്ന ഇടപെടലാണ്. ഇതുവഴി ആ കുട്ടികൾ മാത്രമല്ല അവരുടെ കുടുംബങ്ങളുടെ ജീവിത നിലവാരം കൂടിയാണ് ഉയരുന്നത്. ഒരുകാലത്ത് അറിവും അക്ഷരവും നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് എല്ലാവിധ പിന്തുണയും നൽകി അവരുടെ സോഷ്യൽ ക്യാപിറ്റൽ ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ. ഇ‑ഗ്രാന്റ് സ്കോളർഷിപ്പിലൂടെ പട്ടികജാതി — പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ പത്തു ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
പാർപ്പിടപ്രശ്നം പരിഹരിക്കുന്നതിന് എല്ലാ പട്ടികജാതി-പട്ടികവർഗക്കാർക്കും നാലു വർഷത്തിനുള്ളിൽ ഭൂമിയും വീടും ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഭവന പൂർത്തീകരണ പദ്ധതി കൂടുതൽ ജനകീയമാക്കി, സമഗ്ര ഭവനമാക്കുന്നതും രണ്ടാം പിണറായി സർക്കാരിന്റെ നയമാണ്.
സ്ഥിര വരുമാനദായകമായ മാന്യമായ തൊഴിലവസരങ്ങളുടെ കുറവാണ് ഈ സമൂഹം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ ഐടിഐകൾ നവീകരിച്ച് എല്ലായിടത്തും നിലവിലുള്ള ട്രേഡുകളിൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർത്ത് ഈ അധ്യയന വർഷം തന്നെ ആരംഭിക്കും. പ്രൊഫഷണൽ കോഴ്സുകൾ പാസായവർക്ക് സർക്കാർ സംവിധാനത്തിലുള്ള തൊഴിലവസരവും പരിശീലനവും നല്കുന്നതിന് അവസരമൊരുക്കുന്നു.


ഇതുകൂടി വായിക്കൂ:  കോവിഡാനന്തര വിദ്യാഭ്യാസം


അക്രഡിറ്റഡ് എന്‍ജിനീയർമാർ, പാരാമെഡിക്കൽ ജീവനക്കാർ, സോഷ്യൽ വർക്കർമാർ, അധ്യാപകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ആയിരങ്ങൾക്ക് തൊഴിലവസരം ലഭ്യമാക്കി. ഇതിനു പുറമെ എസ്‌സി പ്രമോട്ടർമാരായി 1231 പേരെയും പട്ടികവർഗ പ്രമോട്ടർമാരായി 1182 പേരെയും നിയമിച്ചു. സർക്കാരിന്റെ വികസന പദ്ധതികൾ ഗുണഭോക്താക്കളിൽ എത്തിക്കുന്ന വകുപ്പിന്റെ തേരാളികളാകുകയാണ് ഈ പ്രമോട്ടർമാർ.
മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം എന്ന സന്ദേശമുയർത്തി ഓഗസ്റ്റ് 15വരെ മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ കേരളത്തിലെ 140 മണ്ഡലങ്ങളിലും വിവിധ പരിപാടികൾ നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, ലഹരിവിമുക്ത ബോധവൽക്കരണം, ഊരുകൂട്ട യോഗങ്ങൾ, മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിശിഷ്ട വ്യക്തികളേയും ആദരിക്കൽ, മോണിറ്ററിങ് സമിതി യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കും.
വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ പാർശ്വവല്ക്കരിക്കപ്പെട്ട ജനതയുടെ സാമൂഹ്യ മൂലധനം ഉയർത്തണം. ദാരിദ്ര്യവും അവഗണനയും അസമത്വവും സാമ്പത്തിക അരക്ഷിതാവസ്ഥകളും അനുഭവിച്ച ഇവരെക്കൂടി സമഭാവനയോടെ പൊതുസമൂഹത്തിനൊപ്പം ചേർത്ത് നിർത്താനാണ് എൽഡിഎഫ് സർക്കാരിന്റെ പരിശ്രമം. അതിനുള്ള പ്രചോദനവുമാകുകയാണ് തദ്ദേശീയ ദിനാചരണ പരിപാടികൾ.

(പട്ടികജാതി/വർഗ പിന്നാക്ക വിഭാഗ
വികസന മന്ത്രി) 

Exit mobile version