Site icon Janayugom Online

ലിബിയ പൂര്‍ണമായും തകര്‍ന്നു; മരണം 10,000 കടന്നേക്കും

ട്രിപ്പോളി: ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് മരിച്ച 6000 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണസംഖ്യ 10,000 കടന്നേക്കുമെന്നാണ് സൂചന. ഡാനിയൽ കൊടുങ്കാറ്റിനെത്തുടർന്ന് ഞായറാഴ്ചയുണ്ടായ പ്രളയത്തിൽ ലിബിയൻ നഗരമായ ഡെർണയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പതിനായിരത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഡെർണയ്ക്ക് സമീപത്തെ രണ്ട് അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഡെർണ നഗരത്തിന്റെ നാലിലൊന്നോ അതിലധികമോ ഭാഗം ജലപ്രവാഹത്തിൽ ഒലിച്ചുപോയി. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയി.
രാഷ്ട്രീയമായി ഭിന്നിച്ചിരിക്കുന്ന ലിബിയയിൽ രക്ഷാപ്രവർത്തനങ്ങൾ സങ്കീർണമാണ്. 

ദുരന്തത്തെ നേരിടാൻ നിരവധി രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുർക്കിയും യുഎഇയും അയച്ച രക്ഷാസംഘങ്ങൾ കിഴക്കൻ ലിബിയയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കിഴക്കന്‍ ലിബിയയില്‍ മാത്രം പതിനായിരക്കണക്കിന് ആളുകള്‍ മാറ്റിത്താമസിപ്പിക്കപ്പെട്ടുവെന്നാണ് യുഎന്‍ കണക്കാക്കുന്നത്. പ്രളയബാധിതരെ സഹായിക്കാൻ 48 മണിക്കൂറിനുള്ളിൽ ലിബിയയിലേക്ക് ഫീൽഡ് ഹോസ്പിറ്റൽ അയയ്ക്കുമെന്ന് ഫ്രാൻസും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ, വസ്ത്രങ്ങൾ, ടെന്റുകൾ എന്നിവ അടങ്ങിയ എട്ട് വിമാനങ്ങൾ അയച്ചതായി അൾജീരിയൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഈജിപ്റ്റ്, ഫ്രാൻസ്, ഇറാൻ, ഇറ്റലി, ഖത്തർ, ടുണീഷ്യ, ഐക്യരാഷ്ട്രസഭ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

പ്രളയത്തിൽ ഡെർണ നഗരത്തിലേക്കുള്ള പ്രധാന പാതകളെല്ലാം തകർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് ഡെർണ. ഈ മാസം പത്തിനാണ് കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റ് വീശിയടിച്ചത്. തീരദേശ പട്ടണമായ ജബൽ അൽ അഖ്ദർ, ബെൻഗാസ് എന്നീ പ്രദേശങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്. കിഴക്കൻ നഗരങ്ങളായ ബെൻഗാസി, സൂസെ, ഡെർണ, അൽ മർജ് എന്നിവിടങ്ങളിലും മിന്നല്‍ പ്രളയം ബാധിച്ചിട്ടുണ്ട്. 

Eng­lish Summary:Libya was com­plete­ly destroyed; Death may cross 10,000
You may also like this video

Exit mobile version