Site iconSite icon Janayugom Online

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം

സംസ്ഥാനത്ത് ഉടനീളമുള്ള മഴയ്ക്ക് നേരിയ ശമനം. വിവിധ ജില്ലകളിൽ ഇന്ന് നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. എന്നാൽ വടക്കൻ കേരളത്തിൽ നാളെ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപിന് മുകളിലെയും ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് തീരത്തിനു സമീപമുള്ള ചക്രവാതചുഴികളുടെ സ്വാധീനത്തിൽ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് വിദഗ്ധർ അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെയാകാൻ സാധ്യതയുള്ളതിനാൽ ഈ മാസം 19 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

ഇന്ന് മധ്യകേരളത്തിലും വടക്കൻ മലബാറിലും അടക്കം ശക്തമായ മഴയാണ് ലഭിച്ചത്. 107 മില്ലീ മീറ്ററോളം അധിക മഴയാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ ലഭിച്ചത്. മേയ് 10 മുതൽ 16 വരെ സാധാരണ ലഭിക്കേണ്ട മഴ 42.6 മില്ലീ മീറ്ററാണെന്നിരിക്കെ 149.9 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. വേനൽ മഴയുടെ സീസൺ ഔദ്യോഗികമായി അവസാനിക്കാൻ 15 ദിവസം കൂടി ബാക്കി നിൽക്കേ മുഴുവൻ സീസണിൽ ലഭിക്കേണ്ട മഴയുടെ അളവിനെ (361.5 മില്ലീ മീറ്റർ) മറികടന്നാണ് നിലവിലെ പെയ്ത്. 430. 2 മില്ലീ മീറ്ററാണ് ഈ സീസണിൽ ഇതുവരെ പെയ്തമഴയുടെ കണക്ക്.

മഴ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താനായി ഇന്നലെ വൈകുന്നേരത്തോടെ റവന്യുമന്ത്രി കെ രാജൻ തിരുവനന്തപുരത്തെ എസ്ഡിഎംഎയിലെത്തി. സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് മാറിയതായി യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. മേയ് 19 മുതൽ 24 വരെ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish summary;Light relief for rains in the state

You may also like this video;

Exit mobile version