Site iconSite icon Janayugom Online

ലിബിയയില്‍ മിന്നല്‍ പ്രളയം; 10,000 പേരെ കാണാനില്ല

ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ പതിനായിരം പേരെ കാണാതായതായി റെഡ്ക്രോസ്. ഡാനിയല്‍ ചുഴലിക്കാറ്റും പേമാരിയുമാണ് കനത്ത നാശം വിതച്ചത്. രണ്ട് അണക്കെട്ടുകൾ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രളയത്തിൽ നഗരം ഒലിച്ചുപോവുകയായിരുന്നു. ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു. മൂവായിരത്തോളം പേരുടെ മരണം രാജ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കന്‍ തീരദേശനഗരമായ ഡെര്‍ന പൂര്‍ണമായും ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കൻ പട്ടണമായ ബയ്ദ, വടക്ക് കിഴക്കൻ ലിബിയയിലെ തീരദേശ മേഖലയായ സുസ എന്നിവിടങ്ങളിലും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സർക്കാർ അധികൃതർ അറിയിച്ചു. ഡെർനയിൽ മാത്രം 5000ത്തിലധികം പേരെ കാണാതായെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

പല പ്രദേശങ്ങളിലും വൈദ്യുതബന്ധം തകരാറിലായതിനാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. മരണസംഖ്യ 10,000 കടന്നേക്കുമെന്നാണ് പ്രാഥമിക നിഗമനം. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 60 ലക്ഷം ആളുകളാണ് ലിബിയയിലുള്ളത്. ഭരണകൂടങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2014ല്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളാക്കി വേര്‍തിരിച്ചിരുന്നു.

Eng­lish Summary:Lightning Flood in Libya; 10,000 peo­ple are missing
You may also like this video

Exit mobile version