Site icon Janayugom Online

മദ്യ നയം കള്ള് ചെത്തു വ്യവസായത്തിന്റെ തകര്‍ച്ച വേഗത്തിലാക്കും: ചെത്തു തൊഴിലാളി ഫെഡറേഷന്‍

aituc

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം കളള് ചെത്തു വ്യവസായത്തിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്ന് കേരളാ സ്റ്റേറ്റ് ചെത്തു തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയം മദ്യവര്‍ജ്ജനമാണ്. വീര്യം കൂടിയ മദ്യത്തിന്റെ വ്യാപനം നിയന്ത്രിക്കുകയാണ് മദ്യവര്‍ജ്ജനത്തിന്റെ ഉദ്ദേശം. എന്നാല്‍ പുതിയ വിദേശ മദ്യശാലകള്‍ തുറക്കുന്നതും നിയന്ത്രണമില്ലാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ പുതിയ കേന്ദ്രങ്ങളും മാര്‍ഗങ്ങളും സ്വീകരിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.

ഐ.ടി പാര്‍ക്കുകളില്‍ വരെ മദ്യം സുലഭമാക്കാനുള്ള തീരുമാനം പണ്ട് ചാരായം ഉണ്ടായിരുന്ന കാലഘട്ടത്തിലേക്ക് കേരളത്തെ മാറ്റിത്തീര്‍ക്കും. വീര്യം കൂടിയ മദ്യം യഥേഷ്ടം നല്‍കുകയും അതുപയോഗിച്ച് രോഗികളായി മാറുന്നവരെ ചികിത്സിക്കാന്‍ കൂടുതല്‍ ഡീ-അഡിക്ഷന്‍ സെന്ററുകള്‍ തുറക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാരിന് നാണക്കേടാണ്. ടോഡി ബോര്‍ഡ് നടപ്പാക്കുമെന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പറയുന്നുണ്ട്. നിയമം പാസ്സാക്കിയതൊഴിച്ചാല്‍ ഒരു നടപടിയും എടുക്കുന്നില്ല. ബാറുകള്‍ക്ക് 50 മീറ്റര്‍, വിദേശമദ്യഷാപ്പുകള്‍ക്ക് 200 മീറ്റര്‍ ദൂരപരിധിയുളളപ്പോള്‍ പ്രകൃതിദത്തവും വീര്യം കുറഞ്ഞതുമായ കളള് വില്‍ക്കുന്ന ഷാപ്പുകള്‍ക്ക് 400 മീറ്റര്‍ ദൂരപരിധി. കടുത്ത അവഗണനയാണ് കളള് വ്യവസായത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആയിരത്തോളം കളളുഷാപ്പുകള്‍ അടഞ്ഞു കിടക്കുകയാണ്. അതൊന്നും തുറന്നുപ്രവര്‍ത്തിക്കാനുളള പദ്ധതിയില്ല.
പരമ്പരാഗത വ്യവസായത്തേയും ആ മേഖലയില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളേയും അവഗണിക്കുകയും ഒരു പുതിയ സമ്പന്ന വര്‍ഗത്തിന്റെ വിഹാര രംഗമായ വിദേശ മദ്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം തിരുത്തണം. വിവിധ ട്രേഡ് യൂണിയനുകള്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് മദ്യനയം തിരുത്താന്‍ തയ്യാറാകണമെന്ന് ചെത്തു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Liquor pol­i­cy accel­er­ates the col­lapse of the tod­dy indus­try: AITUC

You may like this video also

Exit mobile version