Site iconSite icon Janayugom Online

മദ്യനയക്കേസ്; സിബിഐക്ക് മുന്നില്‍ ഹാജരായി കെജ്‌രിവാള്‍, ഡല്‍ഹിയില്‍ കനത്ത സുരക്ഷ

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും, ആംആദ്മി പാര്‍ട്ടി നേതാവുമായ കെജ്‌രിവാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായി.അദ്ദേഹത്തെ ചോദ്യം ചെയ്യുവാനായി സിബിഐ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്.സിബിഐ നടപടിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആം ആദ്മിയും രഗത്ത് വന്നിട്ടുണ്ട്.

സിബിഐ ഓഫീസിന് മുന്നിലും എല്ലാ ആം ആദ്മി പാര്‍ട്ടി ഓഫീസുകളിലും പ്രതിഷേധ യോഗം സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.അരവിന്ദ് കെജ്‌രിവാളിനെചോദ്യം ചെയ്യൽ നടക്കുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിബിഐ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നത്. 1000 ത്തിലേറെ പൊലീസുകാരെ വിന്യസിച്ചു.അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കി. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകരടക്കമുള്ളവരെ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇഡിക്കെതിരെയും സിബിഐക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കെജ്‌രിവാള്‍ നടത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍ രാഷ്ട്രീയമാണ് നടപടിക്ക് പിന്നിലെന്ന് പറഞ്ഞ കെജ്‌രിവാള്‍ കേസില്‍ മനപ്പൂര്‍വം തന്നെ പ്രതി ചേര്‍ക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നും പറഞ്ഞിരുന്നു.

ജയിലില്‍ കഴിയുന്ന മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയക്കെതിരെ സിബിഐ സമര്‍പ്പിച്ച സത്യാവാങ്മൂലം വ്യാജമാണെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി സിബിഐയോട് തന്നെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും അറസ്റ്റ് ഉണ്ടാകുമെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു.”ബിജെപി താൻ അഴിമതിക്കാരൻ ആണെന്ന് പറയുന്നു. ഇൻകം ടാക്സിൽ കമ്മീഷണർ ആയിരുന്നു താൻ. വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. താൻ അഴിമതിക്കാരൻ ആണെങ്കിൽ ലോകത്തിൽ ആരും സത്യസന്ധരല്ലെന്നും” കെജിരിവാള്‍ പറഞ്ഞു. സിബിഐയുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്നും കെജിരിവാള്‍ കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Liquor Pol­i­cy Case; Kejri­w­al appeared before CBI, heavy secu­ri­ty in Delhi

You may also like this video:

Exit mobile version