Site icon Janayugom Online

മദ്യനയം:ചര്‍ച്ചകള്‍ നടന്നിട്ടില്ല;പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി എം ബി രാജേഷ്

മദ്യനയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എം ബി രാജേഷ്. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ല.

അത്തരമൊരു സാഹചര്യത്തില്‍ മദ്യനയത്തില്‍ ഇങ്ങനെ ചില കാര്യങ്ങള്‍ നടപ്പിലാക്കാം എന്ന് പറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നു എന്നുള്ളത് ഗൗരവമായാണ് കാണുന്നത്. അതിശക്തമായിട്ടുള്ള നടപടി അത്തരക്കാർക്കെതിരായി ഉണ്ടാകും മന്ത്രി പറഞ്ഞു.ഒരുതരത്തിലും ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കില്ല.മദ്യനയം സർക്കാരാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. അതിന്റെ ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ. ആ ചർച്ച നടക്കുന്നതിന്‌ ഒരുമാസം മുൻപ്‌ തന്നെ മാധ്യമങ്ങളിൽ സ്ഥിരമായി വാർത്ത വന്നുകൊണ്ടിരിക്കുന്നുണ്ട്‌.

ആ വാർത്തകളുടെ പശ്‌ചാത്തലത്തിൽ അത്‌ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ആരെങ്കിലും പണപ്പിരിവിന്‌ ശ്രമിച്ചാൽ ശക്തമായ നടപടി അക്കാര്യത്തിൽ ഉണ്ടാകും. തെറ്റായ പ്രവണതകളെ കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം. തെരഞ്ഞെടുപ്പ്‌ ആയതുകൊണ്ടാണ്‌ ചർച്ചകളിലേക്ക്‌ കടക്കാത്തത്‌. മദ്യനയത്തെക്കുറിച്ച്‌ മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ ഉറവിടം എന്താണെന്ന്‌ അറിയില്ല. ഐടി പാർക്കിൽ അനുമതി നൽകുന്ന കാര്യം കഴിഞ്ഞ മദ്യനയത്തിൽ ഉള്ളതാണ്‌. തെറ്റായ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാകാം ചിലർ പണപ്പിരിവിന്‌ ഇറങ്ങിയതെന്നും മന്ത്രി രാജേഷ് പറഞ്ഞു.

Eng­lish Summary:
Liquor Pol­i­cy: Dis­cus­sions have not tak­en place; Min­is­ter MB Rajesh said strict action will be tak­en if mon­ey is collected

You may also like this video:

Exit mobile version