Site icon Janayugom Online

ഋഷി സുനാകിന് പരാജയം : ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ പിന്തള്ളിക്കൊണ്ട് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. 20,000 വോട്ടിനായിരുന്നു ലിസ് ട്രസ് റിഷി സുനാകിനെ തോൽപ്പിച്ചത്. 81,326 വോട്ടാണ് ലിസിന് ലഭിച്ചത്. സുനാകിന് 60,399 വോട്ടാണ് ലഭിച്ചത്. പാര്‍ട്ടിയുടെ രജിസ്റ്റര്‍ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ഓഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ച പൂര്‍ത്തിയായി.

ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസ് ട്രസിനായിരുന്നു ബ്രിട്ടന്റെ മുന്‍ സാമ്പത്തിക കാര്യ മന്ത്രിയായ റിഷി സുനകിനേക്കാള്‍ സാധ്യത കല്‍പിച്ചിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ക്കിടയില്‍ നടത്തിയ ആദ്യത്തെ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും റിഷി സുനക്കായിരുന്നു മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ പിന്നീട് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള കാബിനറ്റ് മന്ത്രിമാരില്‍ നിന്നടക്കം റിഷി സുനകിന് പിന്തുണ നഷ്ടപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Liz Truss the new British Prime Minister
You may also like this video

Exit mobile version