Site icon Janayugom Online

19കാരിയെ കൊലപ്പെടുത്തിയ കേസ്: ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ടിന് തീവച്ച് നാട്ടുകാർ

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ 19കാരിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിജെപി നേതാവിന്റെ റിസോര്‍ട്ടിന് തീയിട്ട് നാട്ടുകാര്‍. ജില്ലാ ഭരണകൂടം റിസോര്‍ട്ട് ഇടിച്ചുനിരത്തിയതിന് പിന്നാലെ നാട്ടുകാര്‍ തടിച്ചുകൂടി കെട്ടിടത്തിന് തീ വയ്ക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ പ്രദേശത്തെ എംഎല്‍എ രേണു ബിഷ്ടിന്റെ കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
ബിജെപി മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ റിസോര്‍ട്ടിനാണ് നാട്ടുകാര്‍ തീയിട്ടത്. ലക്ഷ്മണ്‍ ജുല പ്രദേശത്ത് പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവന്ന അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം ഇന്നലെ കനാലില്‍ നിന്നും കണ്ടെടുത്തതോടെ ജനരോഷം റിസോര്‍ട്ടിന് നേരെ തിരിയുകയായിരുന്നു.
സംഭവത്തില്‍ പുല്‍കിതിന് പുറമെ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 18നാണ് കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതികളുടെ ലൈം​ഗിക താല്പര്യത്തിന് അങ്കിത വഴങ്ങാത്തതാണ് കൊലപാതകത്തിലെത്തിയത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അങ്കിതയെ കനാലിലേക്കു തള്ളിയിട്ടതായി റിസോര്‍ട്ട് മാനേജര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അറസ്റ്റിന് പിറകെയാണ് റിസോര്‍ട്ട് അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി പൊളിക്കാന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഉത്തരവിട്ടത്. വിനോദ് ആര്യയെ ബിജെപി അംഗത്വത്തില്‍ നിന്നും പുറത്താക്കി. പുല്‍കിതിന്റെ സഹോദരന്‍ അങ്കിത് ആര്യയെ സംസ്ഥാന ഒബിസി കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള റിസോര്‍ട്ടുകളില്‍ അന്വേഷണം നടത്താനും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി ഉറപ്പാക്കാനും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Locals torch Uttarak­hand resort owned by for­mer BJP minister’s son
You may also like this video

Exit mobile version