Site iconSite icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പ് : നാളെ കൊട്ടിക്കലാശം

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടമായി രണ്ടര മാസത്തോളം നീണ്ട പ്രചരണം നാളെ അവസാനിക്കും. ശനിയാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്.ചൊവ്വാഴ്ച വോട്ടെണ്ണും. ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57മണ്ഡലങ്ങളിലേക്കാണ് അവസാന വോട്ടെടുപ്പ്.കഴിഞ്ഞ തവണ 30 സീറ്റില്‍ എന്‍ഡിഎയാണ് ജയിച്ചത്. ഇന്ത്യാ കൂട്ടായ്മയിലെ കക്ഷികള്‍ക്ക് 19 സീറ്റ് ലഭിച്ചപ്പോള്‍ ബിജെഡിക്ക് അഞ്ച് സീറ്റും അകാലിദളിന് രണ്ടു സീറ്റും ബിഎസ്പിക്ക് ഒരു സീറ്റും ലഭിച്ചു. ആറു ഘട്ടമായി 486 ലോക്‌സഭാ സീറ്റിലേക്കാണ്‌ ഇതുവരെ വോട്ടെടുപ്പ്‌ പൂർത്തിയായത്‌.

മാർച്ച്‌ 16ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനവേളയിൽ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന ബിജെപി ഓരോ ഘട്ടം പിന്നിടുമ്പോഴും ആശങ്കയിലായി.ഒന്നാംഘട്ടത്തിൽ വികസനനേട്ടങ്ങളെക്കുറിച്ചും രണ്ടായിരത്തിനാൽപ്പത്തേഴോടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കുന്നതിനെപ്പറ്റിയുമാണ്‌ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നത്‌. എന്നാൽ, പോളിങ്‌ ശതമാനം ഇടിയുകയും പല സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരായി ജനവികാരം ഉയരുകയും ചെയ്‌തതോടെ മോദിയും ബിജെപിയും കടുത്ത വർഗീയ പ്രചാരണത്തിലേക്ക്‌ തിരിഞ്ഞു.

ഇന്ത്യ കൂട്ടായ്‌മ അധികാരത്തിലെത്തിയാൽ സ്‌ത്രീകളുടെ താലിമാലപോലും പൊട്ടിച്ചെടുത്ത്‌ മുസ്ലിങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായും കൂടുതൽ കുട്ടികൾക്ക്‌ ജന്മം നൽകുന്നവരായും ആക്ഷേപിച്ചു.ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ ജിഹാദികളുടെ പിന്തുണയാണുള്ളതെന്നും ജയിച്ചാൽ പാകിസ്ഥാൻകാർ ആഹ്ലാദിക്കുമെന്നും അധിക്ഷേപിച്ചു.

മുസ്ലിങ്ങൾക്കായി മുജ്‌റയാടാനും (മുഗൾ കാലഘട്ടത്തെ കൊട്ടാരനൃത്തം) ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ മടിക്കില്ലെന്നുവരെ മോഡി പറഞ്ഞു.മറുവശത്ത്‌ മോഡി സർക്കാരിന്റെ ഭരണപരാജയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രചാരണം. തൊഴിലില്ലായ്‌മയും വിലക്കയറ്റവും ചർച്ചാവിഷയമാക്കി. സൈനികസേവനത്തെ കരാർജോലിയാക്കി അഗ്നിപഥ്‌ പദ്ധതിയടക്കം പ്രതിപക്ഷം തെരഞ്ഞെടുപ്പ്‌ വിഷയമാക്കി.

Eng­lish Summary:
Lok Sab­ha Elec­tions: Tomorrow

You may also like this video:

Exit mobile version