Site icon Janayugom Online

വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ഇന്ന് കൊട്ടിക്കലാശം

election

സ്വന്തം ലേഖകന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഒരു മാസത്തിലധികമായി നാടും നഗരവും ഇളക്കിമറിച്ച് നടന്ന പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. രാജ്യത്തിന് എന്നും മാതൃകയായി മുന്നിലുള്ള കേരളം, വികസന വിരുദ്ധരാഷ്ട്രീയത്തിനും വിഭജനരാഷ്ട്രീയത്തിനുമെതിരെ വിധി രേഖപ്പെടുത്താനുള്ള കാത്തിരിപ്പിലാണ്. പരസ്യപ്രചാരണത്തിന്റെ സമയം ഇന്ന് വൈകിട്ട് ആറിനാണ് അവസാനിക്കുന്നത്. പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം അവിസ്മരണീയമാക്കാന്‍ എല്ലായിടങ്ങളിലും വിവിധ മുന്നണികളുടെ പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്ത് 20 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലായിടങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ യുഡിഎഫിന് അനുകൂലമായി ചിന്തിച്ച വോട്ടര്‍മാര്‍ ഇത്തവണ തങ്ങളുടെ കൈത്തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള നീക്കം നടത്തുന്നവര്‍ക്ക് ഒരു അവസരവും കേരളം നല്‍കില്ലെന്നും ഇവിടത്തെ മതനിരപേക്ഷ മനസ് പ്രഖ്യാപിച്ചുകഴിഞ്ഞു. വിവിധ വിഷയങ്ങള്‍ മാറിമാറിവന്ന പ്രചാരണത്തിലുടനീളം എല്‍ഡിഎഫിന്റെ മേല്‍ക്കൈ എല്ലാ മണ്ഡലങ്ങളിലും ദൃശ്യമായിരുന്നു.
രാജ്യത്ത് നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ഭാഗമായി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പര്യടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ പ്രമുഖ നേതാക്കളുമുള്‍പ്പെടെയാണ് കേരളത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നടന്ന പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്.
കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും നല്‍കിയിട്ടുണ്ട്. കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് വിദ്വേഷം സൃഷ്ടിക്കുന്നതോ വർഗീയ സംഘർഷത്തിനിടയാക്കുന്നതോ എതിർസ്ഥാനാർത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന തരത്തിലോ പ്രകോപനപരമായ രീതിയിലോ സ്ഥാനാർത്ഥികളോ അവരുടെ പ്രവർത്തകരോ പെരുമാറാൻ പാടില്ല. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടാത്ത രീതിയിൽ കൊട്ടിക്കലാശം നടത്തപ്പെടുന്നുവെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

you may also like this video:

Exit mobile version