Site icon Janayugom Online

നിലമറന്ന് മോഡി; രാഹുലിന് പരിഹാസം

RG

കോണ്‍ഗ്രസിനെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും നിലമറന്ന് ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പൊലിപ്പിച്ചും കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ നിരത്തിയുമാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞത്. പ്രസംഗത്തിനിടെ തന്റെ നിലമറന്ന് ഹൈന്ദവ കാര്‍ഡിറക്കാനും അദ്ദേഹം മറന്നില്ല. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാണെന്നായിരുന്നു മോഡി പറഞ്ഞത്. രാജ്യത്ത് സെമികണ്ടക്ടര്‍, ചിപ്പ് നിര്‍മ്മാണം, പാവപ്പെട്ടവര്‍ക്കായി മൂന്നു കോടി വീടുകളുടെ നിര്‍മ്മാണം, വനിതാ സ്വയം സഹകരണ സംഘങ്ങള്‍ തുടങ്ങിയ പതിവ് വായ്ത്താരിയും മോഡി ആവര്‍ത്തിച്ചു.
മണിപ്പൂരിനെ പരാമര്‍ശിക്കാത്ത മോഡി നീറ്റിനെ കുറിച്ച് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് നല്‍കിയത്. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും എതിരെ നിലപാട് സ്വീകരിച്ചത് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവിന് ബാലബുദ്ധിയെന്നുകൂടി പരിഹസിക്കാനും അദ്ദേഹം തയ്യാറായി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനൊടുവില്‍ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയാണുണ്ടായത്.

രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ നേതാവ് പി പി സുനീര്‍, ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് (എം), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്) എന്നിവരുടെ സത്യപ്രതിജ്ഞയോടെയാണ് രാജ്യസഭാ നടപടികള്‍ ആരംഭിച്ചത്.
സുനീര്‍ മലയാളത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റു രണ്ടും പേരും ഇംഗ്ലീഷില്‍ ഈശ്വരനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. തുടര്‍ന്ന് സഭയില്‍ ചര്‍ച്ചകളാണ് മുന്നേറിയത്. വൈകുന്നേരം എന്‍ഡിഎ രാജ്യസഭാ കക്ഷി നേതാവ് ജെ പി നഡ്ഡ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കിയതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Eng­lish Sum­ma­ry: loksab­ha pro­ceed­ings; Modi attack Raul gandhi

You may also like this video

Exit mobile version