വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം നേടി. 164 അംഗങ്ങളുടെ പിന്തുണയോടെയാണ് ഷിന്‍ഡെ വിശ്വാസവോട്ടെടുപ്പില്‍ വിയജിച്ചത്. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും ഷിന്‍ഡെ പക്ഷം വിജയിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനാ വിമതരും രാവിലെ സഭയിലെത്തിയത്. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയതോടെ ഷിന്‍ഡെ മന്ത്രിസഭയ്ക്ക് മുന്നോട്ടുപോകാം.
ശിവസേനയുടെ രണ്ട് എംഎല്‍എമാര്‍ ഇന്നലെ ഷിന്‍ഡെ പക്ഷത്തേക്ക് കൂറുമാറിയതായാണ് റിപ്പോര്‍ട്ട്. സന്തോഷ് ബന്‍ഗര്‍ ആണ് ഇന്ന് ആദ്യം ഷിന്‍ഡെ പക്ഷത്ത് ചേര്‍ന്നത്. മറ്റൊരാള്‍ ആരെന്ന് വ്യക്തമായിട്ടില്ല.
വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാനായാല്‍ ഔദ്യോഗിക ശിവസേന തന്റേതാണെന്ന് ഷിന്‍ഡെയ്ക്ക് കോടതിയലടക്കം തെളിയിക്കാനാവും. ചീഫ് വിപ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നടപടിക്കെതിരെ ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇന്ന് രാവിലെ കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും തിടുക്കത്തില്‍ വാദം കേള്‍ക്കാന്‍ തയാറായിലല്ല. ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെയാണ് ഹര്‍ജി. മറ്റ് ഹര്‍ജികള്‍ക്കൊപ്പം ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കാമെന്നാണ് കോടതി നിലപാട്. ഈമാസം 11നാണ് മഹാരാഷ്ട്ര നിയമസഭയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുക.
പുതിയ സ്പീക്കർ രാഹുൽ നർവേക്കറുടെ നിയന്ത്രണത്തിലാണ് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടപടികള്‍ നടന്നന്നത്. ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏകനാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സ്ഥാനമേൽക്കുകയായിരുന്നു.
english summary: Maharashtra Floor Test CM Eknath Shinde wins trust vote