Site icon Janayugom Online

മലാലി, മലാങ്, ജംഗിള്‍ മഹല്‍; അവകാശവാദങ്ങളുമായി സംഘ്പരിവാര്‍ നിലയുറപ്പിക്കുന്നു

masjid

അയോധ്യയ്ക്കും ഗ്യാന്‍വാപിക്കും ഷാഹി ഈദ്ഗാഹിനും പിന്നാലെ കൂടുതല്‍ മുസ്ലിം, ആദിവാസി ആരാധനാലയങ്ങള്‍ക്കുമേല്‍ അവകാശവാദവുമായി സംഘ്പരിവാര്‍. കര്‍ണാടക മംഗളുരുവിലെ മലാലി മസ്ജിദ്, മുംബൈയിലെ മലാങ് ദര്‍ഗ എന്നീ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ബംഗാളില്‍ സാന്താള്‍ ആദിവാസികളുടെ ആരാധനാ കേന്ദ്രമായ ജംഗിള്‍ മഹലും സംഘ്പരിവാര്‍ നോട്ടമിടുന്നു.

മലാലി മസ്ജിദിനുള്ളില്‍ ക്ഷേത്രത്തിന് സമാനമായ കൊത്തുപണികളുണ്ടെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ദക്ഷിണ കന്നഡ വഫഖ് ബോര്‍ഡ് രംഗത്തെത്തി. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്ന വാദവുമായി വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണം തടസപ്പെട്ടു.

മംഗളൂരു അഡീഷണൽ സിവിൽ കോടതിയുടെ വിധിക്കെതിരെ മുസ്ലിം വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം വിധിപറയാന്‍ മാറ്റിയിട്ടുണ്ട്.

ശ്രീരംഗപട്ടണം ജാമിയ മസ്ജിദ്, ബിദാറിലെ പീര്‍ ഷാ ദര്‍ഗ, ബംഗളുരു ഈദ്ഗാഹ് മൈതാന്‍ എന്നിവയ്ക്കുമേലും കര്‍ണാടകയില്‍ സംഘപരിവാര്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ബദായുനിലെ 800 വര്‍ഷം പഴക്കമുള്ള ഷംസി ജമാ മസ്ജിദിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

മുംബൈയിലെ ഹാജി മലാങ് ദര്‍ഗയെ മോചിപ്പിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ തന്നെ അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു. ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം സജീവമാക്കി നിര്‍ത്താന്‍ ഹിന്ദുത്വ സംഘടനകള്‍ തീരുമാനമെടുത്തിട്ടുണ്ട്.

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജംഗിള്‍ മഹല്‍ തര്‍ക്കവിഷയമായി ഉയര്‍ത്തിയെടുക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നീക്കം.

സാന്താള്‍ വിഭാഗം പ്രകൃത്യാരാധന നടത്തിവന്ന ഇടമായിരുന്നു ഷിയുലിബോണ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ജംഗിള്‍ മഹല്‍. വിഗ്രഹങ്ങള്‍ക്ക് പകരം കല്ലുകളായിരുന്നു ആദ്യമുണ്ടായിരുന്നത്. എന്നാല്‍ കല്ലുകള്‍ മാറ്റി ഇപ്പോള്‍ ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി വനവാസി കല്യാണ്‍ ആശ്രമവും ഏകല്‍ വിദ്യാലയയും പിന്നാലെയുണ്ട്.

പ്രദേശത്തെ മൂന്നു ഗ്രാമങ്ങളിലും ഹിന്ദുക്കളും ന്യൂനപക്ഷവും ഇടകലര്‍ന്നാണ് ജീവിക്കുന്നത്. എന്നാല്‍ തീവ്ര ഹൈന്ദവ വിഭാഗം ക്ഷേത്ര നിര്‍മ്മാണവും ആരാധനയുമായി രംഗത്തുവന്നത് പ്രദേശത്ത് അരക്ഷിതാവസ്ഥ ഉടലെടുക്കുന്നതിന് കാരണമായി. ബാങ്കുര‑പുരുലിയ മേഖലകളില്‍ വോട്ട് വിഹിതം നേരിയ തോതില്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.

Eng­lish Sum­ma­ry: Malali, Malang, Jun­gle Mahal; Sangh Pari­var stands firm with claims

You may also like this video

Exit mobile version