Site icon Janayugom Online

മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; നാലുപേർ അറസ്റ്റിൽ

യുട്യൂബറെ ഹണിട്രാപ്പില്‍പ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവതികള്‍ അടക്കം നാല് പേര്‍ പിടിയില്‍. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്.

മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസിലിങ് നൽകണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും, മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെ (ആതിര)യെയാണ് കണ്ടതെന്നും യൂട്യൂബർ പരാതിയിൽപറയുന്നു. അൽപ്പം കഴിഞ്ഞ് അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവരെത്തുകയും യുവതികളെ ചേർത്ത് നിർത്തി ഫോട്ടോയും, വീഡിയോയും എടുക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തന്റെ പക്കൽ പതിനായിരം രൂപയേയുള്ളു എന്ന് പറഞ്ഞപ്പോൾ യുവാവിന്റെ കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങുകയും തുടർന്ന് കൂത്താട്ടുകുളം ബസ്‌സ്റ്റാന്റില്‍ ഇറക്കിവിടുകയുമായിരുന്നു. 

പിന്നീട് യൂട്യൂബർ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡിവൈഎസ‌്പി ടി ബി വിജയന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ എം എ ആനന്ദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നു പേരെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ഭാഗത്ത് നിന്നും ആതിരയെ ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്.
യൂട്യൂബറിൽ നിന്നും തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു സംഘം. അഭിലാഷ് വാടകക്കെടുത്ത ലോഡ്ജ് മുറിയിലാണ് സംഭവം നടന്നത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Eng­lish Sum­ma­ry: Malap­pu­ram Mancheri res­i­dent attempt­ed to trap in hon­ey trap; Four peo­ple were arrested
You may also like this video

Exit mobile version