Site icon Janayugom Online

ചെന്നൈയ്ക്ക് തുണയായി മലയാളി ജവാന്‍മാരും

‘നല്ലാരുക്ക് തമ്പി.….’ എന്ന് ബോട്ടില്‍ നിന്നിറങ്ങുമ്പോ കൈകൂപ്പി നിന്ന് പറഞ്ഞവരെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് അവര്‍ അടുത്ത സ്ഥലത്തേക്ക് പാഞ്ഞു. ഇനിയുമിതുപോലെ ഒരുപാട് പുഞ്ചിരികള്‍ കാണാനുള്ളതാണെന്ന തിരിച്ചറിവോടെ .… ഒരു നഗരത്തെയാകെ വെള്ളം വിഴുങ്ങിയപ്പോള്‍ പാഞ്ഞെത്തിയവരുടെ കൂട്ടത്തില്‍ മലയാളി ടച്ചുമുണ്ടായിരുന്നു. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ നഗരമാകെ പ്രളയദുരിതം നേരിട്ടപ്പോള്‍ രക്ഷകരായി എത്തിയ സൈനികരില്‍ 50 ലധികം പേര്‍ മലയാളികളാണ്. 

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നുമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ദക്ഷിണ ഭാരത് സേനയുടെ കീഴില്‍ വരുന്ന ട്വല്‍വ് മദ്രാസ് യൂണിറ്റിലെ 350 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈദ്യുതിയും ഫോൺ ശൃംഖലയും തകര്‍ന്നു കിടന്ന നഗരത്തില്‍ നിത്യോപയോഗ സാധനങ്ങളുമായി അവര്‍ ഓടി നടന്നു. ഇതിനിടയ്ക്ക് സന്ദേശമെത്തുന്ന ഇടങ്ങളിലേക്ക് പാഞ്ഞുചെന്നു. രണ്ടു ദിവസത്തിലധികമായി കുടുങ്ങിക്കിടന്ന പൂര്‍ണ ഗര്‍ഭിണിയ്ക്ക് തുണയായതും മലയാളികളടങ്ങിയ സംഘമാണ്. ആശുപത്രിയിലെത്തി രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീ പ്രസവിച്ചു. 

നാല് ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം ശനിയാഴ്ചയാണ് അവസാനിച്ചത്. പ്രളയം ബാധിച്ച് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അലേര്‍ട്ട് മെസെജിന്റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനായി ഓരോ സ്ഥലങ്ങളിലുമെത്തിയത്. കൂടാതെ ഭക്ഷണത്തില്‍ അപര്യാപ്തത നേരിട്ട ഇടങ്ങളി‍ല്‍ കൃത്യസമയത്ത് ഭക്ഷണമെത്തിച്ചു. 2015ല്‍ ചെന്നൈ നഗരത്തിനെ ദുരിതത്തിലാഴ്ത്തിയ പ്രളയ സമയത്തും ഇവരുടെ സേവനമാണ് ആളുകള്‍ക്ക് തുണയായത്.

Eng­lish Summary:Malayali jawans also help in Chen­nai floods
You may also like this video

Exit mobile version