Site icon Janayugom Online

ഓറഞ്ചിനുള്ളില്‍ 1476 കോടിയുടെ ലഹരിമരുന്ന് കടത്തിയ മലയാളി പിടിയിൽ

മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡിആര്‍ഐ പിടിച്ചെടുത്തത്. പഴങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്നാണ് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പതുകിലോ കൊക്കെയ്‌നും പിടികൂടിയത്.

ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പഴക്കച്ചവടത്തിന്റെ മറവില്‍ നടത്തിയിരുന്ന ലഹരിക്കടത്തിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വിദേശത്തുനിന്ന് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിന്‍ വര്‍ഗീസ് അടക്കമുള്ളവര്‍ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ മലയാളിയായ മന്‍സൂര്‍ തച്ചന്‍പറമ്പില്‍ എന്നയാള്‍ക്കും ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മന്‍സൂറും പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്ന ബിസിനസ് ആരംഭിച്ചു. പിന്നാലെ പഴം ഇറക്കുമതിയും ആരംഭിച്ചു. ഈ കച്ചവടത്തിന്റെ മറവിലാണ് ലഹരിമരുന്നും കടത്തിയിരുന്നത്. കഴിഞ്ഞദിവസം പിടിച്ചെടുത്ത ലഹരിമരുന്ന് ദക്ഷിണാഫ്രിക്കയില്‍നിന്നാണ് എത്തിച്ചിരുന്നത്.

ഇവയെല്ലാം ഇന്ത്യയില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. അതേസമയം, ലഹരിമരുന്ന് കടത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് വിജിന്റെ മൊഴി. എല്ലാം നിയന്ത്രിച്ചിരുന്നത് മന്‍സൂറായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ, വിജിന്റെ സഹോദരനുമായി ചേര്‍ന്ന് മന്‍സൂര്‍ മറ്റൊരു കമ്പനി സ്ഥാപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Malay­ali arrest­ed in 1476 crore drug case
You may also like this video:

Exit mobile version