സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ മലയാളി ബിരുദ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ പെൺകുട്ടി താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് (പി ജി) റെസിഡൻസിന്റെ ഉടമയായ കോഴിക്കോട് സ്വദേശി അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന ഒരു കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം തിരികെ പി ജിയിൽ കൊണ്ടാക്കി എന്ന് എഫ് ഐ ആറിൽ പറയുന്നു.
പത്ത് ദിവസം മുൻപാണ് പെൺകുട്ടി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിക്കാനെത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിക്ക് ശേഷം അഷ്റഫ് മുറിയിൽ കയറി വന്നുവെന്നും, സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. പെൺകുട്ടി നിരസിച്ചപ്പോൾ ബലമായി കാറിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പുലർച്ചെ 12.41നും 2.15നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് സുഹൃത്തിന് ലൊക്കേഷൻ അയക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

