Site icon Janayugom Online

മാളികപ്പുറം സിനിമയുടെ അൻപതാം ദിനാഘോഷം: അൻപത് കുട്ടികൾക്ക് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള സഹായം നൽകുമെന്ന് ആന്റോ ജോസഫ്

malikappuram

മാളികപ്പുറം സിനിമയുടെ അൻപതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അൻപത് കുഞ്ഞുങ്ങൾക്ക് ബോൺമാരോ ട്രാൻസ്പ്ലാന്റ് നിർവ്വഹിക്കുന്നതിനുള്ള സഹായം നൽകുമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ‘പുണ്യം’ എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി ബോൺമാരോ ട്രാൻസ്പ്ലാന്റിന് പുറമെ റേഡിയേഷൻ തെറാപ്പിക്ക് 50 ശതമാനം ഇളവ്, റോബോട്ടിക് സർജറി, ഓർത്തോ ഓങ്കോ സർജറി ഉൾപ്പെടെയുള്ള ഓങ്കോ സർജറികൾക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകൾ, 60 വയസിനു മുകളിൽ പ്രായമായവർക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻഗണനാ കാർഡ് തുടങ്ങിയ നേട്ടങ്ങളും ലഭ്യമാകും. 

30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് ബോൺമാരോ ട്രാൻസ്പ്ലാന്റിന് ഒരു വ്യക്തിക്ക് ചെലവ് വരുന്നത്. മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നൽകുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഡി എം ഹെൽത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിർത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

കോഴിക്കോട് മലബാർ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദൻ, ആസ്റ്റർ മിംസ് കേരള ആന്റ് തമിഴ്‌നാട് റീജ്യണൽ ഡയറക്ടർ ഫർഹാൻ യാസിൻ, അഭിനേതാക്കളായ ബേബി ദേവനന്ദ, മാസ്റ്റർ ശ്രീപദ്, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ വി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Malikap­pu­ram movie’s 50th anniver­sary cel­e­bra­tion: Anto Joseph promis­es to help 50 chil­dren for bone mar­row transplant

You may also like this video

Exit mobile version