കോഴിക്കോട് മാളിക്കടവ് മോരിക്കരയിൽ ഇൻഡസ്ട്രിയൽ വർക്‌ഷോപ്പിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് തവണ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ വർക്‌ഷോപ്പിലെ സിസിടിവിയിൽ നിന്ന് പോലീസിന് ലഭിച്ചു. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി മർദിച്ചവശയാക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും, തുടർന്ന് മൃതദേഹത്തെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
പത്ത് വർഷത്തോളമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന വൈശാഖൻ, തന്റെ പുതിയ പ്രണയബന്ധങ്ങൾ യുവതി പുറത്തറിയിക്കുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവതി തീരുമാനിച്ചതും ആഭിചാര ക്രിയകൾ നടത്തിയിട്ടും യുവതി വഴങ്ങാത്തതും പ്രതിയെ പ്രകോപിപ്പിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് യുവതി കൗൺസിലർക്ക് സന്ദേശമയച്ചിരുന്നു. കേരളത്തിൽ അപൂർവ്വമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘നെക്രോഫീലിയ’ (മൃതദേഹത്തോടുള്ള ലൈംഗികാസക്തി) എന്ന കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നത്.

