Site icon Janayugom Online

ഇന്ത്യ യോഗം : ഖർ​ഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം, പിന്തുണച്ച് മമതാ ബാനർജിയും അരവിന്ദ് കെജ്‍രിവാളും

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സുപ്രധാന യോഗം ഡല്‍ഹിയില്‍ സമാപിച്ചു. അടുത്ത പൊതു തെരഞ്ഞടുപ്പില്‍ ബിജെപിക്കെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, സീറ്റ് വിഭജനം, സംയുക്ത പ്രചരണ രൂപരേഖ അടക്കമുള്ള സുപ്രധാന വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നത്. ഇതിനിടെ അടുത്ത പൊതു തെരഞ്ഞടുപ്പില്‍ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഖയെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ഉയര്‍ത്തിക്കാട്ടി. എംഡിഎകെ നേതാവ് വൈകോയും ഇതേ അഭിപ്രായം മുന്നോട്ട് വെച്ചു.

എന്നാല്‍ വിജയമാണ് പ്രധാനമെന്നും ബാക്കിയുള്ള കാര്യങ്ങള്‍ പീന്നിട് തീരുമാനിക്കമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രാംനാഥ് കോവിന്ദ്, ദ്രൗപതി മുര്‍മു എന്നിവരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യപിച്ച വേളയില്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ വിമര്‍ശനം ഉന്നയിച്ച ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഖാര്‍ഖെയുടെ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത എതാനും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റ് സുരക്ഷ വീഴ്ച സംബന്ധിച്ച ചോദ്യം ഉന്നയിച്ച പ്രതിപക്ഷം എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും യോഗം തീരുമാനിച്ചു. സുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യം ഉന്നയിച്ച 141 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിന്റെ ഉരുണ്ട മുഖമാണ് കാട്ടിത്തരുന്നതെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ഏകാധിപത്യ ഭരണം നടത്താനുള്ള മോഡിയുടെയും കൂട്ടരുടെയും ശ്രമമാണ് ഇതിലുടെ പുറത്ത് വന്നിരിക്കുന്നത്. എംപിമാര്‍ ജനപ്രതിനിധികളണെന്നും ഇത് വിസ്മരിച്ചാണ് എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയതെന്നും യോഗം വിമര്‍ശിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരി, ലല്ലുപ്രസാദ് യാദവ്, അഖിലേഷ് യാദവ്, തേജസി യാദവ്, മനേജ് ഝ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Mama­ta Baner­jee, Arvind Kejri­w­al pro­pose Mallikar­jun Kharge as PM face
You may also like this video

Exit mobile version