Site icon Janayugom Online

ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് ആഭരണങ്ങള്‍ വിഴുങ്ങിയ യുവാവ് പിടിയില്‍

ഇഫ്താർ പാർട്ടിയിൽ വച്ച് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വിഴുങ്ങിയ യുവാവ് പിടിയിൽ. 32കാരനായ ചെന്നൈ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് മൂന്നിന് നടന്ന ഇഫ്താർ പാർട്ടിയിൽ വച്ച് ഇയാൾ ആഭരണങ്ങൾ വിഴുങ്ങുകയായിരുന്നു. ഇയാൾക്ക് എനിമ നൽകിയാണ് ആഭരണങ്ങൾ വീണ്ടെടുത്തത്.

ജൂവലറി കടയിൽ ജോലി ചെയ്യുകയായിരുന്ന ഒരു യുവതിയാണ് ഇഫ്താർ പാർട്ടി നടത്തിയത്. തന്റെ സുഹൃത്തിനെയും സുഹൃത്തിന്റെ കാമുകനെയും യുവതി പാർട്ടിയിലേക്ക് ക്ഷണിച്ചു. സുഹൃത്തിന്റെ കാമുകനാണ് ഭക്ഷണം കഴിക്കുന്നതിനിടെ ആഭരണങ്ങൾ വിഴുങ്ങിയത്. പാർട്ടി അവസാനിച്ച് എല്ലാവരും പോയതിനു പിന്നാലെ ആഭരണം കാണാനില്ലെന്ന് ആതിഥേയ മനസിലാക്കി.

കബോർഡിൽ വച്ചിരുന്ന ഒരു വജ്രാഭരണം, ഒരു സ്വർണമാല, ഒരു വജ്ര ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. സുഹൃത്തിന്റെ കാമുകനാവും സ്വർണം മോഷ്ടിച്ചതെന്ന ധാരണയിൽ ആതിഥേയ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ആഭരണങ്ങൾ വിഴുങ്ങി എന്ന് കണ്ടെത്തിയത്. സ്വർണമാലയും വജ്രാഭരണവും മാത്രമാണ് എനിമയിലൂടെ കിട്ടിയത്.

ഇയാൾ മദ്യപിച്ചാണ് പാർട്ടിയ്ക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വയർ സ്കാൻ ചെയ്തപ്പോൾ ആഭരണങ്ങൾ വയറ്റിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ എനിമ നൽകി ആഭരണങ്ങൾ വീണ്ടെടുത്തു. പിന്നീട് വയറിളകാനുള്ള മരുന്ന് നൽകി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയ പരാതിക്കാരി പിന്നീട് പരാതി പിൻവലിച്ചു. ഇയാൾ മദ്യപിച്ച് ബിരിയാണിക്കൊപ്പം ആഭരണങ്ങൾ വിഴുങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Eng­lish summary;Man arrest­ed for swal­low­ing jew­el­ery at Iftar party

You may also like this video;

Exit mobile version