Site iconSite icon Janayugom Online

കുതിച്ചുയർന്ന് മനാഫിന്റെ യൂട്യൂബ് സബ്സ്ക്രൈബേഴ്സ്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബം ലോറിയുടമ മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ കുതിച്ചുയർന്ന് മനാഫിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സ്. നിലവിൽ 2.61 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്. അർജുനുവേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിനത്തിന്റെ വിവരങ്ങൾ മനാഫ് പങ്കുവച്ചിരുന്ന ‘ലോറി ഉടമ മനാഫ്’ എന്ന യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽനിന്ന് ലക്ഷത്തിലേക്ക് കടന്നത്. അർജുൻ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വിൽക്കുകയാണ് മനാഫെന്നും പി ആർ ഏജൻസി പോലെയാണ് മനാഫ് പ്രവർത്തിക്കുന്നതെന്നും അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളിൽനിന്നും അർജുന്റെ പേരിൽ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും അർജുന്റെ സഹോദരൻ അഭിജിത്തും ആരോപിച്ചു. 

എന്നാൽ അർജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് നിഷേധിച്ചു. താൻ ഒരിടത്തുനിന്നും അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നു കുറ്റം തെളിഞ്ഞാൽ താന്‍ മാനാഞ്ചിറ മെെതാനത്തുവന്ന് നിൽക്കാം, കല്ലെറിഞ്ഞ് കൊന്നോളുവെന്നായിരുന്നു മനാഫിന്റെ പ്രതികരണം. യൂട്യൂബ് ചാനൽ തുടങ്ങിയത് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആര് എതിർത്താലും അതുമായി മുന്നോട്ട് പോകുമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ല. അർജ്ജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുമ്പ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നു. തന്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് മനാഫ് പറഞ്ഞത്. ഇന്നത്തോടെ ഈ വിവാദം തീരണം. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് ഫാമിലി ബിസിനസാണ്. ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ. തന്റെ കുടുംബം ഒറ്റക്കെട്ടാണെന്നും എല്ലാ പ്രവർത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യിൽ നിന്ന് പണം ചെലവഴിച്ചാണെന്നും മനാഫ് പറഞ്ഞു.

ഇതിനിടെ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയിരിക്കുന്നത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. 

Exit mobile version