Site icon Janayugom Online

മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: സിപിഐ

മണിപ്പൂരിലെ നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് ശ്രമിക്കണമെന്നും ബലപ്രയോഗമല്ല പരിഹാരമാർഗമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
മണിപ്പൂരില്‍ നിന്ന് പുറത്തുവരുന്ന സംഘർഷത്തിന്റെയും തീവയ്പിന്റെയും വാർത്തകൾ രാജ്യത്തെയാകെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എൻജിനെന്ന് പേരിട്ടുവിളിക്കുന്ന സർക്കാർ സ്വീകരിച്ച ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയത്തിന്റെ ഫലമാണ് ഇപ്പോൾ മണിപ്പൂരിലുണ്ടായിരിക്കുന്ന കലാപം. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും കലഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ തുടർച്ചയാണ് എല്ലാവരെയും ദോഷകരമായി ബാധിച്ചിരിക്കുന്ന അക്രമങ്ങൾ വ്യാപിച്ചത്. ഈ അക്രമത്തിന് ഭിന്നിപ്പിക്കൽ നയത്തിന്റെ പശ്ചാത്തലമുണ്ട്. ബലപ്രയോഗത്തിലൂടെ അത് നിയന്ത്രിക്കാനാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരും പിന്തുടരുന്ന മണിപ്പൂർ നയത്തിന്റെ പരാജയത്തിന്റെ തെളിവ് കൂടിയാണ് ഇപ്പോഴത്തെ സംഘർഷങ്ങളെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
നിരവധി പേർക്ക് ജീവഹാനിയുണ്ടാവുകയും വളരെയധികം പേരെ മറ്റിടങ്ങളിലേയ്ക്ക് മാറ്റേണ്ടിവരികയും ചെയ്തു. വീടുകളും കടകളും വ്യാപകമായി അഗ്നിക്കിരയായി. ഭയാനകമായ തലത്തിലെത്തിയ സംഘർഷം ഹൃദയഭേദകവും സംസ്ഥാനത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്നതിന്റെ തെളിവുമാണ്.
ഇപ്പോഴുണ്ടായത് രാഷ്ട്രീയവും സാമൂഹ്യവുമായ സംഘർഷമാണെന്നും കേവലം ക്രമസമാധാന പ്രശ്നമല്ലെന്നുമാണ് സിപിഐയുടെ അഭിപ്രായം. അതുകൊണ്ട് ശത്രുത ഇല്ലാതാക്കുന്നതിന് ബന്ധപ്പെട്ടവരുമായും രാഷ്ട്രീയപാർട്ടികളുമായും ചർച്ച നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരും അടിയന്തരമായും സന്നദ്ധമാകണം. എല്ലാ അഭിപ്രായങ്ങളെയും ജനങ്ങളെയും മുഖവിലയ്ക്കെടുത്ത് സാധാരണ നിലയും സമാധാനവും പുലർത്തുന്നതിനുള്ള രാഷ്ട്രീയ പരിഹാരം തേടണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ സമാധാനം കൈവരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് മതിയായ പുനരധിവാസവും നഷ്ടപരിഹാരവും നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

eng­lish sum­ma­ry: Manipur con­flict should be resolved through talks: CPI
you may also like this video:

Exit mobile version