മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ ഉണ്ടായ കുക്കി-നാഗാ സംഘർഷം അവസാനിപ്പിക്കാൻ ധാരണയെന്ന് റിപ്പോർട്ടുകൾ. ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താങ്കുൽ നാഗാ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ താങ്കുൽ നാഗാ ലോങും കുക്കി പ്രാദേശിയ നേതൃത്വമായ കുക്കിങ് ഇൻപിയും കേന്ദ്ര സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിൽ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.
ലിറ്റാനിൽ നാല് പേർ തമ്മിൽ ഉണ്ടായ തർക്കമാണ് പിന്നീട് നാഗാ-കുക്കി ഗോത്ര സംഘർഷമായി വളർന്നത്. ആക്രമണങ്ങളിൽ 70ലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. കലാപം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ കുക്കി, നാഗാ എംഎൽഎമാർ ശ്രമിച്ചു. സായുധ നാഗാ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും (എൻഎസ്‍സിഎൻ- ഐഎം), കുക്കി സായുധ സംഘടനകളുടെ ഏകോപന സമിതി കുക്കി നാഷണൽ ഓർഗനൈസേഷനും (കെഎൻഒ) അതത് ഗോത്രങ്ങൾക്ക് പിന്തുണയുമായി സംഘർഷത്തിൽ ഇടപെട്ടു. ഇതോടെയാണ് വൻ കലാപത്തിനുള്ള സാഹചര്യം സംസ്ഥാനത്ത് ഉടലെടുത്തത്.

