Site iconSite icon Janayugom Online

മഞ്ജുവാര്യർ അഞ്ച് കോടി നഷ്ടപരിഹാരം നൽകണം: വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍

സിനിമാ ഷൂട്ടിങ്ങിനിടെ മതിയായ സുരക്ഷ ലഭ്യമാക്കിയില്ലെന്ന് കാണിച്ച് മഞ്ജുവാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. മഞ്ജു വാര്യരുടെ നിര്‍മ്മാണത്തിലിറങ്ങിയ ഫൂട്ടേജ് എന്ന സിനിമയിലെ അഭിനേതാവായ ശീതള്‍ തമ്പിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ഷൂട്ടിങ് ലൊക്കേഷനിൽ മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ഷൂട്ടിങ്ങിനിടെ പരിക്കേറ്റിട്ടും നല്‍കിയ വാഗ്ദാനങ്ങള്‍പോലും മഞ്ജു പാലിച്ചില്ലെന്ന് നോട്ടീസില്‍ പറയുന്നു. നടി മഞ്ജുവാര്യർ അഞ്ച് കോടി നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ജിവിനുപുറമെ നിര്‍മ്മാണ കമ്പനിയായ മൂവി ബക്കറ്റിന്റെ പങ്കാളിയായ ബിനീഷ് ചന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ 5.75 കോടി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടിസിൽ‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശീതളിന്റെ കാലിന് ഗുരുതര പരുക്കേറ്റിരുന്നു. 

സിനിമയുടെ ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ പറയുന്നു. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രീകരണം. ഫൈറ്റ് സീനിൽ അഞ്ചടി താഴ്ചയിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് ശീതൾ കാര്യങ്ങൾ വിശദീകരിക്കുന്നത്. ജൂൺ 9നായിരുന്നു ഇതിന്റെ ചിത്രീകരണം. ചാടി വീഴുന്ന ഭാഗത്തായി ഒരു ഫോം ബെഡ്ഡാണ് വിരിച്ചിരുന്നത്. ആദ്യ ചാട്ടത്തിൽ തന്നെ ബെഡ് സുരക്ഷിതമല്ലെന്ന് ക്രൂവിനെ അറിയിച്ചിരുന്നു. 3–4 തവണ ചാടിയിട്ടും വീണ്ടും ചാടണമെന്ന് ആവശ്യപ്പെട്ടതോടെ ചാടി. എന്നാൽ ഈ സമയത്ത് ബെഡ് ഒരു വശത്തക്ക് നീങ്ങിപ്പോവുകയും അതിനു താഴെയുണ്ടായിരുന്ന കല്ലിനിടയിലേക്ക് തന്റെ കാൽ കുടുങ്ങിപ്പോവുകയുമായിരുന്നു.

തുടർന്ന് തന്നെയുമെടുത്ത് സിനിമ പ്രവർത്തകർ കാട്ടിലേക്ക് ഓടിയപ്പോൾ കാൽ അനക്കാതെ വയ്ക്കാൻ പോലുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. ചിമ്മിനി വനത്തിനുള്ളിൽ സംഘട്ടന രംഗമാണ് ചിത്രീകരിച്ചിരുന്നത് എങ്കിൽ പോലും പ്രദേശത്തെങ്ങും ഒരു ആംബുലൻസ് പോലും ഇല്ലായിരുന്നു എന്നും അവർ പറയുന്നു. ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ യാതൊരു സുരക്ഷയും ഒരുക്കാതെയായിരുന്നു സിനിമയുെട ചിത്രീകരണമെന്നും അതിന്റെ ഫലമാണ് തന്റെ കാലിന് സംഭവിച്ചതെന്നും അവർ പറയുന്നു. കാലിന്റെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ ആദ്യം സമീപിച്ച രണ്ട് ആശുപത്രികളും സ്വീകരിച്ചില്ല. തുടർന്ന് ഒരാശുപത്രിയിലും പിന്നീട് എറണാകുളത്തെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് രണ്ടു ശസ്ത്രക്രിയ കാലിന് വേണ്ടി വന്നു. അപകടമുണ്ടായി ഒരു മാസത്തിനു ശേഷം, ജൂലൈ 8നു മാത്രമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി ബില്ലായ 8.13 ലക്ഷം രൂപ നിര്‍മാണ കമ്പനിയാണ് അടച്ചതെന്നും ശീതൾ പറയുന്നു.

ഇതിനു ശേഷം 2023 നവംബർ മാസം വരെ 1.80 ലക്ഷം രൂപ തുടർ ചികിത്സക്കായി നൽകി. തനിക്ക് ഇപ്പോഴും സാധാരണ പോലെ കാൽ കുത്തി നടക്കാൻ സാധിക്കുന്നില്ല. കാലിൽ ആങ്കിൾ ബ്രേസ് എല്ലാ സമയത്തും ധരിക്കണം. ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട വിധത്തിൽ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചു നേരം പോലും നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യാൻ സാധിക്കുന്നില്ല. കാലിന് സമയാസമയങ്ങളിൽ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചലച്ചിത്ര നടിയാകാൻ ആഗ്രഹിച്ചിരുന്ന തനിക്ക് ഇന്ന് അത്തരമൊരു കരിയർ തന്നെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ്. ഇപ്പോൾ കാനഡയിൽ ഇരുന്നു കൊണ്ടു ചെയ്യാവുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് ജോലി ചെയ്യുകയാണ് താൻ. താൻ നേരിട്ട വിഷമങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മഞ്‍ജു വാരിയർ ഉൾപ്പെടെ ഉറപ്പു തന്നിരുന്നു. 

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാൽ തനിക്കുള്ള പണം നൽകുന്ന കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് എന്നും ശീതൾ പറയുന്നു. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയതെന്നും നോട്ടീസിൽ പറയുന്നു. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് 2ന് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും വയനാട് ദുരന്തം മൂലം റിലീസ് ചെയ്യുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നതും മഞ്ജു വാരിയറാണ്.

Exit mobile version