Site iconSite icon Janayugom Online

മാന്നാര്‍ കൊ ലപാ തകം; മുഖ്യപ്രതി അനിലിനെ നാട്ടിലെത്തിക്കാന്‍ ശ്രമം

മാന്നാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിലിനെ ഇസ്രയേലിൽ നിന്ന് എത്തിക്കാൻ പൊലീസിന് മുന്നിൽ നിരവധി കടമ്പകൾ. ബന്ധുക്കളിലടക്കം സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടങ്ങി.
കോടതിയിൽനിന്ന് വാറണ്ട് വാങ്ങി പാസ്പോർട്ട് നമ്പറും സ്പോൺസറുടെ വിലാസവും ശേഖരിച്ച് ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് നീക്കം. നിയമപരമായി നാട്ടിലെത്തിക്കാൻ ഏറെ സമയം വേണ്ടിവരും. സംസ്ഥാന പൊലീസ് മുതൽ കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റർപോളും വരെ ഉൾപ്പെടുന്ന നടപടിക്രമങ്ങളാണ് ഇതിൽ പ്രധാനം. സർക്കാർ തല നടപടികളിലൂടെ നാട്ടിലെത്തിക്കാൻ ആദ്യം ബ്ലൂ കോർണർ തെരച്ചിൽ നോട്ടീസും പിന്നീട് റെഡ് കോർണർ നോട്ടീസും പുറപ്പെടുവിക്കണം. 

ഇന്റർപോളാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കേണ്ടത്. ഇതിന്റെ ആദ്യഘട്ടമായി പൊലീസ് തെരച്ചിൽ സർക്കുലർ പുറത്തിറക്കണം. പിന്നീട് കോടതി വഴി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം റെഡ് കോർണർ നോട്ടീസിനുള്ള പൊലീസിന്റെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സി ബി ഐയാണ് റെഡ് കോർണർ നോട്ടീസ് ഇറക്കാൻ ശുപാർശ നൽകേണ്ടത്. ഇത് ഇന്റർപോളിന്റെ ജനറൽ സെക്രട്ടേറിയറ്റ് നിയോഗിക്കുന്ന പ്രത്യേകദൗത്യ സമിതി പരിശോധിച്ച ശേഷമാണ് നോട്ടീസ് പുറപ്പെടുവിക്കുക. 

കസ്റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ നൽകിയ മൊഴികളിൽ ഉള്ള സ്ഥലങ്ങളിൽ മൂവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതികളുടെ മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ഇന്നലെയും തെളിവെടുപ്പ് നടന്നു. വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.

Eng­lish Sum­ma­ry: Man­nar ko lapa takam; Attempt to bring the main accused Anil home

You may also like this video

Exit mobile version