Site icon Janayugom Online

ബിജെപിക്കും ആദിത്യനാഥിനും കനത്ത പ്രഹരമേല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു

യുപിയില്‍ തുടര്‍ഭരണത്തിനായി കച്ചകെട്ടി ഇറങ്ങിയ ബിജെപിക്കും ആദിത്യനാഥിനും ഇനി ഉറക്കമില്ലാത്ത രാത്രികളാണ് ഉണ്ടാകുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ആയുഷ്, ഭക്ഷ്യ സുരക്ഷ, ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ധരംസിംഗ് സൈനി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു.

ദിവസങ്ങള്‍ക്കുള്ളില്‍ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതോടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി പാര്‍ട്ടിയുമായുള്ള ബന്ധം വേര്‍പെടുത്തുന്ന ഒമ്പതാമത്തെ എംഎല്‍എയായി ഇദ്ദേഹം. കഴിഞ്ഞ ദിവസം, ധരം സിംഗ് സെയ്നിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സുരക്ഷാ കവചവും വസതിയും അദ്ദേഹം തിരികെ നല്‍കിയിരുന്നു. ഇത് അദ്ദേഹം ബിജെപി വിടാന്‍ പോകുകയാണെന്ന അഭ്യൂഹത്തിന് തുടക്കമിട്ടിരുന്നു. കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യയില്‍ തുടങ്ങി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപിയുടെ ഉത്തര്‍പ്രദേശ് ഘടകം വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.

ഇനിയും നിരവധി നിയമസഭാംഗങ്ങള്‍ ഇത് പിന്തുടരുമെന്ന് മൗര്യ അന്ന് പറഞ്ഞിരുന്നു. ദളിതര്‍, പിന്നാക്കക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരോട് ബിജെപി കാണിക്കുന്ന കടുത്ത അവഗണനയെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി എംഎല്‍എമാരായ ബ്രജേഷ് പ്രജാപതി, റോഷന്‍ ലാല്‍ വര്‍മ്മ, ഭഗവതി സാഗര്‍, മുകേഷ് വര്‍മ, വിനയ് ശാക്യ എന്നിവരും പാര്‍ട്ടി വിട്ടിട്ടുണ്ട്. ഒബിസി നേതാവ് ദാരാ സിംഗ് ചൗഹാന്‍ ബുധനാഴ്ച യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ ദളിതര്‍ക്കും ഒബിസികള്‍ക്കും തൊഴില്‍രഹിതര്‍ക്കും ബിജെപി സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും ചൗഹാന്‍ പറഞ്ഞു. അതേസമയം, ധരം സിംഗ് സൈനി മൗര്യയുടെ അടുത്ത സഹായിയാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് മര്യയ്ക്ക് പിന്നാലെ സൈനിയും രാജിവച്ചത്. ഇതിനിടെ, ഒന്നോ രണ്ടോ മന്ത്രിമാര്‍ യോഗി ആദിത്യനാഥ് ക്യാബിനറ്റില്‍ നിന്ന് ദിവസവും രാജിവെക്കുമെന്നും ജനുവരി 20 ഓടെ ഇത് 18 ആയി ഉയരുമെന്നും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) തലവന്‍ ഓം പ്രകാശ് രാജ്ഭര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി രാജ്ഭര്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ വോട്ടെടുപ്പും മാര്‍ച്ച് 10 ന് വോട്ടെണ്ണലും നടക്കും. സംസ്ഥാനത്ത് തുടര്‍ഭരണത്തില്‍ കുറവൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ തിരിച്ചടി ദേശീയ നേതൃത്വം അടക്കമുള്ളവര്‍ പരിശോധിക്കും. ഏതുവിധേനയും സംസ്ഥാനത്ത് അധികാരം നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ബിജെപിയെ സംബന്ധിച്ച് കനത്ത പ്രഹരമാണ് സൃഷ്ടിക്കുക.

കാരണം ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാക്കളാണ് പാര്‍ട്ടി വിട്ടവര്‍. യോഗി ആദിത്യനാഥുമായി ഏറെ നാളായി ഇവര്‍ കടുത്ത അതൃപ്തിയിലായിരുന്നു. ദേശീയ നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളിയാണ് ഇവര്‍ പാര്‍ട്ടി വിട്ടതെന്നും ഏറെ ശ്രദ്ധേയമാണ്. ഇതിനിടെ, ബിജെപി വിട്ടവര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Eng­lish Sum­ma­ry: The lead­ers leaves from BJP continues

You may like this video also

Exit mobile version