Site iconSite icon Janayugom Online

മാർ റാഫേൽ തട്ടില്‍ മേജര്‍ ആർച്ച് ബിഷപ്

സിറോ മലബാർ സഭയുടെ പുതിയ മേജര്‍ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. സ്ഥാനാരോഹണം ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. 

മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിലേക്കാണ് സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തത്. മുന്‍ മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ ആന്റണി പടിയറയെയും മാർ വർക്കി വിയതത്തിലിനെയും മാർപാപ്പയാണ് നിയമിച്ചത്. എന്നാൽ മാർ ജോർജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തത് സിനഡാണ്. തെരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. 

തൃശ്ശൂർ ബസലിക്കാ ഇടവകാംഗമാണ്. 1956 ഏപ്രിൽ 21ന് ഔസേപ്പിന്റെയും തെരേസയുടെയും മകനായി ജനിച്ച റാഫേൽ തട്ടിൽ 1956 ഏപ്രിൽ 30ന് തൃശൂരിൽ വച്ചാണ് മാമോദിസ മുക്കി ആചാരപ്രകാരം ക്രിസ്ത്യൻ മതത്തിലേക്ക് പ്രവേശിക്കുന്നത്. തൃശൂരിലെ സെന്റ് തോമസ് കോളജിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി 1971 ജൂലൈ നാലിന് സെന്റ് മേരീസ് മൈനർ സെമിനാരിയിൽ പ്രവേശനം നേടുകയും ചെയ്തു. 1980ൽ സെന്റ് തോമസ് അപോസ്‌റ്റോളിക് സെമിനാരിയിൽ ഫിലോസഫിയിലും വൈദികശാസ്ത്രത്തിലും (തിയോളജി) പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

തന്നിലേൽപ്പിച്ച ദൗത്യം ദൈവനിയോഗമാണെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിൽക്കണം. എല്ലാവരുടെയും സഹായം വേണമെന്നും മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Mar Raphael That­til Major Archbishop

You may also like this video

Exit mobile version