Site icon Janayugom Online

കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് മെക്‌സിക്കോയില്‍ വിപണന സാധ്യത

കേരളത്തിലെ ഉല്‍പന്നങ്ങള്‍ക്ക് മെക്‌സിക്കന്‍ വിപണിയില്‍ പുത്തന്‍ സാധ്യതകള്‍ തുറന്നു കൊടുക്കുമെന്ന് ഇന്‍ഡ്യയിലെ മെക്‌സിക്കന്‍ അംബാസിഡര്‍ ഫെഡറികോ സാലസ് ലോട്ട്‌ഫെ. ഇതിന്റെ ഭാഗമായി ലാറ്റിന്‍ അമേരിക്കന്‍ ട്രേഡ് കമ്മീഷണറായി മണികണ്ഠന്‍ സൂര്യ വെങ്കട്ടയെയും നിയമിച്ചുകഴിഞ്ഞതായും അദേഹം അറിയിച്ചു. ഇന്ത്യ- മെക്‌സിക്കോ കോണ്‍ഫറന്‍സ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെക്‌സിക്കന്‍ അംബാസിഡര്‍. മെക്‌സിക്കോയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അടിസ്ഥാന സൗകര്യ വികസനം, കൃഷിഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഐടി ആന്‍ഡ് നെറ്റ് വര്‍ക്കിങ്, മാനവവിഭവശേഷിയും വൈദഗ്ധ്യ വികസനവും തുടങ്ങി, മേഖലകളിലൊക്കെ വിപുലമായ അവസരങ്ങളാണ് മെക്‌സിക്കോ ഒരുക്കുന്നത്. കൂടാതെ ആയുര്‍വേദ വെല്‍നസ് ചികിത്സ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കും. 

കേരളത്തില്‍ നിന്നുള്ള ബിസിനസുകാരെ മെക്‌സിക്കോയിലേക്ക് ക്ഷണിക്കുകയും മെക്‌സിക്കോയില്‍ നിന്നുള്ള സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു. കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ അടക്കമുള്ള കാര്‍ഷിക വിഭവങ്ങള്‍ക്കും കയര്‍ ഉല്‍പന്നങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും മെക്‌സിക്കോയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വന്‍ സ്വീകാര്യതയുണ്ടെന്നും ഇതിനായി ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അംബാസിഡര്‍ അറിയിച്ചു. കേരളവും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാരബന്ധം ടൂറിസം മേഖലയ്ക്കും ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. സ്‌പൈസസ് ബോര്‍ഡ്, കയര്‍ ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തി. മെക്‌സിക്കന്‍ കോണ്‍സുലേറ്റൂമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കമ്മീഷണറുടെ ഓഫീസ് വൈറ്റിലയില്‍ ഫെഡറികോ സാലസ് ലോട്ട്‌ഫെ ഉല്‍ഘാടനം ചെയ്തു.

Eng­lish Sum­ma­ry; Mar­ket poten­tial for Ker­ala prod­ucts in Mexico

You may also like this video

Exit mobile version