Site icon Janayugom Online

മോഡി-അമിത് ഷാ ഒത്താശയില്‍ ഓഹരി കുംഭകോണം

കെട്ടിച്ചമച്ച തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ​ഗുരുതര ആരോപണം. ഏഴാംഘട്ട വോട്ടെടുപ്പിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ എൻഡിഎ മുന്നണി ശരാശരി 367 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. ഇതേത്തുടർന്ന് ജൂൺ മൂന്നാം തീയതി ഓഹരിവിപണിയിൽ വൻ കുതിപ്പുണ്ടായി. സെൻസെക്സും നിഫ്റ്റിയും മൂന്നു ശതമാനം ഉയർച്ച നേടി. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുന്നതാണ് പിറ്റേന്നു കണ്ടത്. എൻ‌ഡിഎ 293 സീറ്റുകളില്‍ ഒതുങ്ങി. ഇതോടെ ഫലപ്രഖ്യാപന ദിവസം വിപണിയില്‍ ആറ് ശതമാനം എന്ന തോതിൽ കനത്ത ഇടിവ് നേരിട്ടു. 30 ലക്ഷം കോടിയുടെ നഷ്ടം സാധാരണ നിക്ഷേപകര്‍ക്ക് സംഭവിച്ചതായാണ് കണക്ക്. 

ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ചതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, വ്യാജ എക്സിറ്റ് പോൾ നടത്തിയവര്‍ എന്നിവര്‍ക്കെതിരെ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്സിറ്റ് പോൾ ഫലത്തിനു പിന്നാലെ വൻകിട നിക്ഷേപകർ പണം തട്ടി. ഫലം വന്നപ്പോൾ സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കാണ് നഷ്ടം സംഭവിച്ചത്. എക്സിറ്റ് പോളുകള്‍ വ്യാജമാണെന്ന് മോഡിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും അറിയാമായിരുന്നു. ബിജെപിക്ക് 200–220 സീറ്റുകളാണ് ലഭിക്കുകയെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ളപ്പോഴാണിത് സംഭവിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഫലം പുറത്തുവരുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ നരേന്ദ്ര മോഡി, അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ ഓഹരി വിപണിയെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. ഓഹരിവിപണി കുതിച്ചുയരുമെന്ന് പ്രധാനമന്ത്രി രണ്ടോ മൂന്നോ തവണ രാജ്യത്തോട് പറഞ്ഞു. ആദ്യമായാണ് പ്രധാനമന്ത്രി ഈ വിഷയം പരാമര്‍ശിച്ചത്. ജൂണ്‍ നാലിന് ഓഹരി വിപണി കുത്തനെ ഉയരുമെന്ന് അമിത്ഷായും ഇതേകാര്യം നിര്‍മ്മലാ സീതാരാമനും ആവര്‍ത്തിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപിക്ക് ധാരണയുണ്ടായിരുന്നു. അങ്ങനെയിരിക്കെ എക്സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകരോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിക്ഷേപ ഉപദേശം നല്‍കിയതെന്ന് വ്യക്തമാക്കണം. ഓഹരി തട്ടിപ്പില്‍ വിദേശ നിക്ഷേപകരും എക്സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലെ ബന്ധം അന്വേഷിക്കണം. ഇത് അഡാനിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. എക്സിറ്റ് പോളിന് തലേദിവസത്തെ സംശയാസ്പദമായ വിദേശ നിക്ഷേപങ്ങള്‍ പരിശോധിക്കണം. ഒരേ ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് എന്തുകൊണ്ട് പ്രധാനമന്ത്രി അഭിമുഖം അനുവദിച്ചുവെന്നതും പരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഓഹരി കുംഭകോണത്തില്‍ തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപി സാകേത് ഗോഖലെ, സെബിയുടെ അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്‍കിയിട്ടുണ്ട്.

Eng­lish Summary:market scam in Modi-Amit Shah collusion
You may also like this video

Exit mobile version