Site iconSite icon Janayugom Online

യുദ്ധഭീതിയിൽ വിപണി ഉലയുന്നു; രൂപയുടെ മൂല്യം 92 കടന്നു

പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണികളെ ഉലയ്ക്കുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ 69 പൈസ ഇടിഞ്ഞ് 92.18 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപ എത്തിനിൽക്കുന്നത്. തിങ്കളാഴ്ച 91.49 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ഹോളിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച വിപണിക്ക് അവധിയായിരുന്നു.

അമേരിക്ക‑ഇറാൻ സംഘർഷം കടുക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 82.22 ഡോളറായി ഉയർന്നു. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ, എണ്ണവില വർദ്ധനവ് രാജ്യത്തിന്റെ ഇറക്കുമതി ചിലവ് കുത്തനെ കൂട്ടുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്.

രൂപയുടെ തകർച്ചയ്ക്കൊപ്പം ഇന്ത്യൻ ഓഹരി വിപണിയും കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെൻസെക്സ് 1,671 പോയിന്റ് (2.08%) ഇടിഞ്ഞ് 78,567ലും നിഫ്റ്റി 502 പോയിന്റ് (2.02%) ഇടിഞ്ഞ് 24,363ലും എത്തി. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും വിപണിയെ പ്രതികൂലമായി ബാധിച്ചു. തിങ്കളാഴ്ച മാത്രം 3,295 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.

Exit mobile version