Site icon Janayugom Online

അയൽ സംസ്ഥാനങ്ങളിൽ നഴ്സിങ് കോളജുകളുടെ മറവിൽ വൻതട്ടിപ്പ്

ആന്ധ്രയിലും കർണാടകയിലും നഴ്സിങ് പഠനത്തിനായി ചില ഏജന്റുമാർ മുഖേന വിദ്യാർഥികൾ എത്തിപ്പെടുന്നത് അംഗീകാരമില്ലാത്ത കോളജുകളിലാണെന്ന് സംശയം. വിദ്യാർഥികളെ ചാക്കിട്ട് പിടിക്കാനും അഡ്മിഷൻ തരപെടുത്താനും ഏജന്റുമാർ വലിയ ഓഫറുകളുമായാണ് രക്ഷാകർത്താക്കളെ സമീപിക്കുന്നത്. ഇരുപതിനായിരം രൂപ നൽകിയാൽ അഡ്മിഷൻ ലഭിക്കും. പിന്നീട് കോളജിൽ ചേരാൻ ചെല്ലുമ്പോൾ ആദ്യ വർഷത്തെ ഫീസ് ഇനത്തിൽ എൺപതിനായിരം കൂടി നൽകണം. രണ്ടാം ഗഡു അടുത്ത വർഷാരംഭത്തിൽ നൽകിയാൽ മതിയാകും. ഇതിനോടകം ബാങ്ക് ലോൺ തരപെടുത്താമെന്നുമാണ് വാഗ്ദാനം. ഏജന്റുമാരുടെ വാക്ക് കേട്ട് അഡ്മിഷൻ നേടി കഴിഞ്ഞാൽ പിന്നെ താമസത്തിനും ഭക്ഷണത്തിനും മറ്റുമായി വേറെ തുക കണ്ടെത്തണം.

ഏജന്റ് വശം മുൻകൂർ ഇരുപതിനായിരം കൊടുത്തു ചെല്ലുമ്പോഴാണ് കോളജിന്റെ നിലവാരം രക്ഷകർത്താക്കൾക്ക് ബോധ്യമാകുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള നിരവധി വിദ്യാർഥികളാണ് അഡ്മിഷൻ വാങ്ങി കഴിഞ്ഞു നിലവാരമില്ലായെന്ന കാരണത്താൽ കോളജ് മാറിപ്പോകുന്നത്. ഏജന്റിന് നൽകിയ ഇരുപതിനായിരവും കോളജിൽ നൽകിയ എൺപതിനായിരവും തിരികെ വാങ്ങാൻ നിർബന്ധിതരാകുന്നതോടെ കോളജ് ഉടമകളുടെ ഭീഷണിയുമുണ്ടാകാറുണ്ടെന്നും ചില രക്ഷകർത്താക്കൾ പറയുന്നു. കട്ടപ്പന, ഈരാറ്റുപേട്ട, കുമളി, അമരാവതി എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതിൽപരം വിദ്യാർഥികൾ കഴിഞ്ഞയാഴ്ച ആന്ധ്രയിലെ ഒരു കോളജിൽ നിന്ന് പണം തിരികെ വാങ്ങി കർണാടകയിലെ കോളജിൽ ചേർന്ന സംഭവം ഉണ്ടായിട്ടുണ്ട്.

ആന്ധ്രയിലെ ഒരു കോളജിന്റെ അന്തരീക്ഷം കണ്ട് അന്തംവിട്ട ചില രക്ഷിതാക്കൾ ഫീസ് നൽകിയ എൺപതിനായി രൂപ അന്നു തന്നെ തിരികെ വാങ്ങുകയായിരുന്നു. ഏജന്റ് വാങ്ങിയ ഇരുപതിനായിരവും യാത്രാ ചിലവുകളും നഷ്ടമായെങ്കിലും തങ്ങളുടെ മക്കളുടെ ഭാവി നഷ്ടമായില്ലെന്ന ആശ്വാസത്തിലാണ് രക്ഷകർത്താക്കൾ. കോളജ് കെട്ടിടം സ്ഥിതി ചെയ്യുന്നിടത്ത് ഒരു ബോർഡ് പോലുമില്ലെന്നാണ് ഒരു രക്ഷിതാവ് പറയുന്നത്. ഇതിനുള്ളിൽ കടന്ന് ജനാലയുടെ കതക് തുറന്നപ്പോൾ ഇതോട് ചേർന്നുള്ള ഒരു കെട്ടിടത്തിൽ കുറെ പേർ ഇരുന്ന് മദ്യപിക്കുന്നതായി കണ്ടെന്നും വിദ്യാർഥികൾക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യമില്ലെന്നും രക്ഷിതാവ് പറയുന്നു. അതെ സമയം അംഗീകാരവും നിലവാരവുമുള്ള കോളജുകൾ ആന്ധ്രയിലും കർണ്ണാടകയിലും പ്രവർത്തിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Mas­sive fraud in the guise of nurs­ing col­leges in neigh­bor­ing states

You may also like this video

Exit mobile version