സർക്കാർ തലക്ക് ഒരു കോടി രൂപ വിലയിട്ട രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു. 43 വയസായിരുന്നു. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടത്.ഭാര്യ രാജാക്കയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. പിഎൽജിഎ ബറ്റാലിയൻ‑1 തലവനാണ്. അക്രമത്തിൽ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആകെ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്‌ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്റെ സൂത്രധാരനും ഹിദ്മയായിരുന്നു. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.

