ലഹരി കച്ചവടത്തിനായി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നതെന്നാണ് തിരുവല്ലയില്‍ നിന്ന് എംഡിഎംഎയുമായി പിടിയിലായ പ്രതി പൊലീസിന് മൊഴി നല്‍കി. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്ന് പ്രതി പറഞ്ഞു.
മൂന്നര ഗ്രാം എംഡിഎംഎയുമായാണ് തിരുവല്ല സ്വദേശിയായ 39കാരന്‍ പിടിയിലായത്. പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽക്കും. അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ തലവനാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. എവിടെ നിന്നാണ് ഇയാള്‍ക്ക് ലഹരി വസ്തുക്കള്‍ കിട്ടുന്നതെന്ന കാര്യം അടക്കം അന്വേഷിച്ചുവരുകയാണ്. ലഹരിയുടെ ഉറവിടം കണ്ടെത്തി കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു.

