സംസ്ഥാന വികസനത്തിനുതകുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിക്ക് പുറപ്പെടും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനായുള്ള ചർച്ചകളാണ് നാളെ റെയിൽവെ മന്ത്രിയുമായി നടത്തുകയെന്ന് അറിയുന്നു.
പദ്ധതിക്ക് കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും. സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിക്കാണ് മുഖ്യമന്ത്രി അനുമതി തേടാൻ ശ്രമിക്കുന്നത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയിൽവെ മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചകൾ നേരത്തെ ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം. ഭൂമി ഏറ്റെടുക്കൽ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുൻഗണന നൽകിക്കൊണ്ടാണ് ശ്രീധരന്റെ ബദൽ നിര്‍ദേശം. അത് സംസ്ഥാനം ഔദ്യോഗിക നിര്‍ദേശമായി കേന്ദ്രത്തിനും റെയിൽവെ ബോർഡിനും സമർപ്പിച്ചിരുന്നു. കേന്ദ്രം അനുമതി നൽകിയാൽ ശ്രീധരനും ഡിഎംആർസിയുമായി ചേർന്ന് ഡിപിആറിൽ അടക്കം മാറ്റം വരുത്താനാണ് കേരളത്തിന്റെ നീക്കം.

